പാട്ന : ബീഹാറിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾക്കിടയിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലിൽ തൊട്ട് വന്ദിച്ചതിനെതിരെ ആർ ജെ ഡി നേതാവ് തേജസ്വി യാദവ്. മാദ്ധ്യമങ്ങളിൽ ആ ദൃശ്യം കണ്ടപ്പോൾ തനിക്ക് നാണക്കേട് തോന്നി എന്നാണ് തേജസ്വി യാദവ് വെളിപ്പെടുത്തിയത്. ഏതാനും മാസങ്ങൾക്ക് മുൻപായിരുന്നു നിതീഷ് കുമാർ ആർജെഡിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എൻഡിഎയ്ക്കൊപ്പം ചേർന്നിരുന്നത്.
ബീഹാറിലെ നവാഡയിൽ നടന്ന പൊതുയോഗത്തിനിടയിൽ ആയിരുന്നു ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലിൽ തൊട്ടിരുന്നത്. ഇരുവരും വേദിയിലെ കസേരയിൽ ഇരിക്കുന്ന സമയത്ത് ആയിരുന്നു നിതീഷ് കുമാർ സമീപത്തിരുന്ന പ്രധാനമന്ത്രിയുടെ കാലിൽ ഇരുകൈകളും കൊണ്ട് തൊട്ട് വന്ദിച്ചത്. ഈ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ തന്നെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആർ ജെ ഡി നേതാവും ലാലുപ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ് നിതീഷ്കുമാറിനെതിരെ രംഗത്തെത്തിയത്.
നിതീഷ്കുമാറിനെ തങ്ങൾ ഒരു രക്ഷാധികാരിയായാണ് കണ്ടിരുന്നത് എന്ന് തേജസ്വി യാദവ് സൂചിപ്പിച്ചു. അദ്ദേഹത്തെപ്പോലെ പരിചയസമ്പന്നനായ മറ്റൊരു മുഖ്യമന്ത്രി ഇല്ല. എന്നിട്ടും അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലിൽ തൊടുന്നത് കണ്ടപ്പോൾ നാണക്കേടാണ് തോന്നിയത് എന്നും തേജസ്വി യാദവ് അഭിപ്രായപ്പെട്ടു.
Discussion about this post