ന്യൂഡൽഹി: സിറോ മലബാർ സഭയിലെ ഒരംഗം കേന്ദ്രമന്ത്രിസഭയിൽ ഉള്ളത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വർദ്ധിപ്പിക്കുമെന്ന് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര. ഉപതിരഞ്ഞെടുപ്പുകളിൽ ഇതിൻറെ പ്രതിഫലനമുണ്ടാകുമെന്നും ഫരീദാബാദ് രൂപതാധ്യക്ഷൻ വ്യക്തമാക്കി.
തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിലും ക്രൈസ്തവ വോട്ടുകളും കാരണമായെന്നാണ് അദ്ദേഹം ചില മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. മാർപാപ്പ – മോദി കൂടിക്കാഴ്ച പ്രോത്സാഹനജനകമാണെന്നും, മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനായി കാത്തിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു. ജി സെവന് ഉച്ചകോടി വേളയിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
കോട്ടയം കാണക്കാരി നമ്പ്യാർകുളം സ്വദേശിയായ ജോർജ് കുര്യൻ നാലരപ്പതിറ്റാണ്ട് കാലമായി ബിജെപിയിൽ സജീവമാണ്. നിലവിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ആണ്. 1977ൽ അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർഥി ജനതയിലൂടെയാണ് ജോർജ് കുര്യൻ പൊതുരംഗത്തേക്ക് എത്തുന്നത്. 1980ൽ മുതൽ ബിജെപിക്കൊപ്പമുണ്ട് ജോർജ് കുര്യൻ. ബിഎസ്സി, എൽഎൽബി ബിരുദധാരിയായ അദ്ദേഹം ആർട്സിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
നേരത്തെ, ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ വൈസ് ചെയർമാനായിരുന്നു. ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ്, ദേശീയ നിർവാഹക സമിതി അംഗം, സംസ്ഥാന വക്താവ്, യുവമോർച്ച അഖിലേന്ത്യ വൈസ് പ്രസിഡൻറ്, അഖിലേന്ത്യാ സെക്രട്ടറി, നൂന്യപക്ഷ മോർച്ച അഖിലേന്ത്യ ജനറൽ സെക്രട്ടറി, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി, എജ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി, ഫൈൻ ആർട്സ് സൊസൈറ്റി സെക്രട്ടറി തുടങ്ങിയ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
Discussion about this post