തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ കനത്ത തോൽവിയിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ രൂക്ഷ വിമർശനം. ഇടതുപക്ഷത്തിന് ഏറ്റവും കൂടുതൽ നാണക്കേട് ഉണ്ടാക്കിയത് എസ്എഫ്ഐയും ഇ പി ജയരാജനും ആണെന്നാണ് ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായമുയർന്നത്. ക്ഷേമപെൻഷൻ കുടിശ്ശികയും തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിലയിരുത്തിലുണ്ടായി.
മൂന്നുമാസത്തെ ക്ഷേമ പെൻഷൻ കുടിശിക എങ്കിലും തിരഞ്ഞെടുപ്പിന് മുൻപ് നൽകണമായിരുന്നു എന്ന് വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തിരുത്തൽ വേണമെന്നും ആവശ്യം ഉയർന്നു. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്ക് നേരെ ഉണ്ടായ ആക്ഷേപം പാർട്ടിക്ക് തിരിച്ചടിയായി. തിരഞ്ഞെടുപ്പിലെ ബിജെപിയുടെ വളർച്ചയെക്കുറിച്ച് ഗൗരവമായി പഠിക്കണം എന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റിൽ അഭിപ്രായമുയർന്നു.
എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയത് തിരഞ്ഞെടുപ്പ് കാലത്ത് പാർട്ടിക്ക് വലിയ നാണക്കേട് ഉണ്ടാക്കി. ഇ പി ജയരാജൻ നിരന്തരമായി പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കി കൊണ്ടിരിക്കുകയാണ്. പാർട്ടിയിൽ തിരുത്തലുകൾ വരുത്തിയാലേ ഇനി വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ ആകൂ എന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിവിധ നേതാക്കൾ അഭിപ്രായപ്പെട്ടു.
Discussion about this post