തിരുവനന്തപുരം : ഇൻസ്റ്റഗ്രാം താരമായ തിരുവനന്തപുരത്തെ പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായ കണ്ടെത്തലുമായി പോലീസ്. പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മരിച്ച പെൺകുട്ടിയുടെ ആൺ സുഹൃത്തിന്റെ മൊബൈൽ ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു.
മരിച്ച പെൺകുട്ടിയുടെ ആൺ സുഹൃത്തായ ബിനോയിയെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 22 വയസ്സുകാരനായ ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നിരവധി തവണ ബിനോയി പെൺകുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുവരും തമ്മിൽ ഉഭയസമ്മത പ്രകാരമുള്ള ബന്ധമായിരുന്നു എങ്കിലും പെൺകുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആണ് പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി പെൺകുട്ടിയും ബിനോയിയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഈ സമയത്ത് പെൺകുട്ടി തുടർച്ചയായി പീഡിപ്പിക്കപ്പെട്ടിരുന്നു. പിന്നീട് അഞ്ചുമാസം മുൻപ് ഇവർ തമ്മിലുള്ള ബന്ധം പിരിയുകയായിരുന്നു. ബന്ധം പിരിഞ്ഞ ശേഷം പെൺകുട്ടിയെ പലതവണ അയാൾ ഭീഷണിപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റ് സുപ്രധാന വിവരങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Discussion about this post