കൊല്ലം : റെയിൽവേയുടെ കാന്റീനിൽ ഭക്ഷണങ്ങൾക്ക് അമിത വില ഈടാക്കിയതിന്റെ പേരിൽ നടത്തിപ്പുകാരന് പിഴ. ചായക്ക് ഉൾപ്പെടെ അമിതവില ഈടാക്കിയതിനാണ് കാന്റീൻ നടത്തിപ്പുകാരന് റെയിൽവേ പിഴ ചുമത്തിയിരിക്കുന്നത്. 22000 രൂപയാണ് ഇയാൾക്ക് പിഴ ചുമത്തിയിട്ടുള്ളത്. ദക്ഷിണ മേഖല ജോയിന്റ് കൺട്രോളർ സി ഷാമോന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ ശേഷമായിരുന്നു നടപടി.
കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഐആർസിടിസി കാന്റീൻ നടത്താൻ ലൈസൻസ് ലഭിച്ച ഇടനിലക്കാരന് എതിരെയാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. ഭക്ഷണസാധനങ്ങളുടെ അളവ് കുറച്ച് വില കൂട്ടിയാണ് ഇവിടെ വിൽപ്പന നടത്തുന്നത് എന്നുള്ള പരാതി ലഭിച്ചതിനെ തുടർന്നാണ് റെയിൽവേ കരാറുകാരനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്. സാധാരണ രീതിയിൽ റെയിൽവേ കാന്റീനിൽ അഞ്ചു രൂപ വിലയുള്ള ചായക്ക് പോലും ഇയാൾ 10 രൂപ ഈടാക്കിയിരുന്നുഎന്നാണ് പരാതി ഉയർന്നിരുന്നത്.
ഐആർസിടിസി കാന്റീനിൽ 150 മില്ലി ടീ ബാഗ് ഇല്ലാത്ത ചായക്ക് അഞ്ച് രൂപയും ടീ ബാഗ് ഉൾപ്പെടെയുള്ള ചായക്ക് പത്തു രൂപയുമാണ് വിലയുള്ളത്. എന്നാൽ കൊല്ലം സ്റ്റേഷനിൽ ടീ ബാഗ് ഇല്ലാത്ത ചായക്കും പത്തു രൂപയാണ് വിലയീടാക്കിയിരുന്നത്. കൂടാതെ നൽകുന്ന ചായയുടെ അളവിലും കുറവുണ്ടായിരുന്നു. ഇക്കാര്യത്തിൽ പരാതി ലഭിച്ചതോടെ ദക്ഷിണ മേഖല ജോയിന്റ് കൺട്രോളറുടെ നേതൃത്വത്തിൽ കൊല്ലത്തെത്തി പരിശോധന നടത്തി കേസ് ചാർജ് ചെയ്യുകയായിരുന്നു.
Discussion about this post