ചെന്നൈ : തമിഴ്നാട്ടിലെ കള്ളക്കുറിച്ചിയിൽ ഉണ്ടായ വ്യാജമദ്യ ദുരന്തത്തിലെ ഏതാനും ഇരകളെ പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ചതായി കണ്ടെത്തൽ. ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഇവരുടെ മൃതദേഹങ്ങൾ വീണ്ടും കുഴിച്ചെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. സർക്കാർ പ്രഖ്യാപിച്ച സഹായത്തിനായി കളക്ടറെ സമീപിച്ച സമയത്താണ് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ മരണകാരണം വ്യാജമദ്യം ആണെന്ന് സ്ഥിരീകരിക്കാൻ ആവില്ല എന്ന അറിയിപ്പ് ബന്ധുക്കൾക്ക് ലഭിച്ചത്.
കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിലെ ആദ്യദിനങ്ങളിൽ മരിച്ചവരുടെ മൃതദേഹങ്ങളാണ് അസ്വാഭാവിക മരണം ആയിരുന്നിട്ടും പോസ്റ്റ്മോർട്ടം പോലും നടത്താതെ സംസ്കരിക്കാനായി വിട്ടു നൽകിയത്. മാധവച്ചേരി ഗ്രാമത്തിലെ ഇളയരാജ, ജയമുരുകൻ എന്നിവരുടെ മൃതദേഹങ്ങളാണ് പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിച്ചിരുന്നത്. തുടർന്ന് വ്യാജമദ്യ ദുരന്ത വാർത്ത പുറത്തുവന്നതോടെയാണ് ഇവരുടെ കുടുംബത്തിന് മരണകാരണം വിഷമദ്യം കഴിച്ചതാണെന്ന് മനസ്സിലായത്.
വ്യാജമദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി ജില്ല കളക്ടറേറ്റിൽ അപേക്ഷ നൽകിയപ്പോഴാണ് പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ ധനസഹായം നൽകാൻ ആവില്ല എന്ന് ജില്ലാ കളക്ടർ കുടുംബത്തെ അറിയിച്ചത്. തുടർന്ന് ഇരകളുടെ കുടുംബം പരാതി നൽകിയതോടെ മൃതദേഹങ്ങൾ വീണ്ടും കുഴിച്ചെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിടുകയായിരുന്നു. ഇരകളുടെ ശരീരത്തിൽ മെഥനോൾ സാന്നിധ്യം കണ്ടെത്തിയാൽ മാത്രമേ വ്യാജ മദ്യം മൂലമാണ് മരണം സംഭവിച്ചതെന്ന് സ്ഥിരീകരിക്കാൻ കഴിയൂ എന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.
Discussion about this post