തിരുവനന്തപുരം :പോലീസ് സേനയ്ക്കുള്ളിൽ എട്ടുമണിക്കൂർ ജോലി എന്നത് വേഗത്തിൽ നടപ്പിലാക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർഹമായ ലീവുകൾ നൽകുന്നതിനും വീക്കിലി ഓഫുകൾ നിർബന്ധമായും നൽക്കുന്നതിനും പോലീസ് മേധാവി പ്രത്യേക സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പോലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും സഭയിൽ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.സി വിഷ്ണുനാഥ് എംഎൽഎ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
അഞ്ച് വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തെന്നും മൃതശരീരത്തിന്റെ മുൻപിൽ മണിക്കൂറുകളോളം ഇരിക്കുന്ന പോലീസുകാരുടേത് ദുരിത ജീവിതമാണെന്നും പി.സി വിഷ്ണുനാഥ് സഭയിൽ പറഞ്ഞു. എന്നാൽ ഇതേല്ലാം പോലീസുകാരുടെ ജോലിയാണ് . സേനയിൽ ഉണ്ടാകുന്ന സംഘർഷം കൊണ്ട് മാത്രം സംഭവിക്കുന്നതല്ല ആത്മഹത്യ. ചീഞ്ഞളിഞ്ഞ മൃതദേഹത്തിന് അരികിൽ നിന്ന് പോലീസുകാരന് മാറിപ്പോകാൻ കഴിയില്ലെന്നും അത് പോലീസ് ഡ്യൂട്ടിയുടെ ഭാഗമായി വരുന്നതാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
പോലീസുകാരുടെ ഇടയിലെ ആത്മഹത്യ പ്രവണത തടയാൻ യോഗ, കൗൺസിലിംഗ് ഉൾപ്പെടെ നടത്തി വരുന്നു. സേനയിലെ ചില പ്രശ്നങ്ങളും മാനസിക സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പോലീസ് സേനയിൽ നിന്നും സ്വയം വിരമിച്ചത് 148 പേരാണ്. അതിൽത്തന്നെ ഒരു ഡിവൈഎസ്പി സ്വയം വിരമിച്ച് ഗ്രാഫിക്സ് ഡിസൈനറായി ജോലി ചെയ്യുന്നുവെന്നും പി സി വിഷ്ണുനാഥ് എംഎൽഎ ചൂണ്ടികാട്ടി. കളമശ്ശേരി എആർ ക്യാമ്പിലെ ഡ്രൈവർ സിപിഒ ജോബി ദാസിന്റെ ആത്മഹത്യാകുറിപ്പും എംഎൽഎ സഭയിൽ വായിച്ചു. നിയമസഭ സമ്മേളനം തുടങ്ങിയ 6 ദിവസത്തിനിടെ അഞ്ച് പോലീസുകാർ ജീവനൊടുക്കിയെന്നും പിസി വിഷ്ണുനാഥ് സഭയിൽ പറഞ്ഞു.
Discussion about this post