ശ്രീനഗർ: ജമ്മു കശ്മീരിലെ ദാൽ തടാകത്തിൽ ചീങ്കണ്ണി മത്സ്യത്തിന്റെ സാന്നിദ്ധ്യം. തടാകം വൃത്തിയാക്കുന്നതിനിടെയാണ് അപകടകാരിയായ മത്സ്യത്തെ കണ്ടെത്തിയത്. ഇതിന് പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് ഗവേഷകർ രംഗത്ത് എത്തി.
ജമ്മു കശ്മീരിൽ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണ് ദാൽ തടാകം. ഇവിടെ കഴിഞ്ഞ ദിവസം ജമ്മു കശ്മീർ ലേയ്ക്ക് കൺസർവേഷൻ ആന്റ് മാനേജ്‌മെൻ അതോറ്റിയുടെ (എൽസിഎംഎ) നേതൃത്വത്തിൽ തൊഴിലാളികൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു. ഇതിനിടെയാണ് മത്സ്യത്തെ കണ്ടെത്തിയത്. ഉടനെ പിടികൂടുകയായിരുന്നു.
കൂർത്ത തലയും കുറുകിയ വാലുമുള്ള മത്സ്യത്തെ ആദ്യം തിരിച്ചറിയാൻ തൊഴിലാളികൾക്ക് കഴിഞ്ഞില്ല. അപൂർവ്വ മത്സ്യമാണെന്ന് കരുതിയായിരുന്നു ഇവർ ഇതിനെ പിടികൂടിയത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് ചീങ്കണ്ണി മത്സ്യമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് മത്സ്യങ്ങൾക്കും സമാനരീതിയിൽ മനുഷ്യർക്കും ഏറെ അപകടകരമാണ് ഈ മത്സ്യത്തിന്റെ സാന്നിദ്ധ്യം.
വടക്കൻ അമേരിക്കയിലാണ് സാധാരണയായി ഈ മത്സ്യത്തെ കാണാൻ സാധിക്കുക. ഭോപ്പാൽ, കേരളം എന്നിവിടങ്ങളിലെ ചില നദികളിലും നേരത്തെ ഇതിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. തടാകത്തിലെ മത്സ്യങ്ങൾക്ക് വലിയ ഭീഷണിയാണ് ചീങ്കണ്ണി മത്സ്യങ്ങൾ എന്ന് എൽസിഎംഎ ഗവേഷകൻ ഡോ. ഷഫീഖ് പീർ പറഞ്ഞു.
ദാൽ തടാകം മീൻ എങ്ങനെ എത്തി കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. ഇതിൽ ആശങ്കയുണ്ട്. ഇവ നദിയിൽ വളർന്നാൽ നമ്മുടെ മത്സ്യങ്ങളുടെ അവസ്ഥ എന്താകും?. ചെറു മത്സ്യങ്ങളെ ഭക്ഷിച്ചാണ് ഇവ ജീവിക്കുന്നത്. മത്സ്യങ്ങൾക്ക് മാത്രമല്ല കടൽ ജീവികൾക്കും ഇവ സർവ്വനാശം വരുത്തും. മത്സ്യത്തെ കണ്ടെത്തിയതിന് പിന്നാലെ തടാകത്തിൽ തിരച്ചിൽ നടത്തി. കൂടുതൽ മത്സ്യങ്ങൾ ഉണ്ടോയെന്നകാര്യം സ്ഥിരീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ആരോ മനപ്പൂർവ്വം മീനിനെ കൊണ്ടിട്ടുവെന്നാണ് കരുതുന്നതെന്നും പീർ വ്യക്തമാക്കി.
Discussion about this post