ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ പറഞ്ഞ പീഡന കഥയുടെ വിശദാംശങ്ങൾ അറിയാനുളള ഉത്തരവാദിത്വം പോലീസിനുണ്ടെന്ന് ബിജെപി നേതാവ് സാംപിത് പത്ര. ഒരു സ്ത്രീ പീഡനത്തിന് ഇരയായി, രാഹുൽ അത് ഒരു എംപിയെന്ന നിലയിൽ രാജ്യത്തിന് മുൻപിൽ പറഞ്ഞു, അപ്പോൾ അതിന്റെ വിശദാംശങ്ങൾ അറിയാനുളള ഉത്തരവാദിത്വം പോലീസിനുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പോലീസ് അദ്ദേഹത്തിന്റെ വീട്ടിൽ പോയി നോട്ടീസ് നൽകി. അതേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ പറയാൻ അഭ്യർത്ഥിച്ചു. അപ്പോൾ ജനാധിപത്യം അപകടത്തിലാണെന്ന മറുപടിയാണ് കോൺഗ്രസ് നൽകുന്നതെന്നും സാംപിത് പത്ര ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും രാഹുലിനെയും കോൺഗ്രസിനെയും വിമർശിച്ച് രംഗത്തെത്തി.
എന്തും പറഞ്ഞ് വാർത്തകളിൽ ഇടംപിടിക്കുന്നത് ചിലരുടെ സ്വഭാവമാണ്. അത് ഗൗരവമുളള പ്രശ്‌നമാണെന്ന് പോലും അവർ മനസിലാക്കില്ല. രാഹുൽ പറഞ്ഞ കാര്യം അൽപമെങ്കിലും ഗൗരവത്തോടെയാണെങ്കിൽ അദ്ദേഹം തെളിവുകൾ കൈമാറണമെന്ന് അനുരാഗ് ഠാക്കൂർ ആവശ്യപ്പെട്ടു. ഒരു എംപിയെന്ന നിലയിൽ അത് അദ്ദേഹത്തിന്റെ ഉത്തരവാദിത്വമാണ്. എന്താണ് അദ്ദേഹം ഒളിക്കുന്നതെന്ന് അനുരാഗ് ഠാക്കൂർ ചോദിച്ചു. വെളിപ്പെടുത്തിയ കാര്യങ്ങൾ കളവായിരുന്നോയെന്ന് രാഹുലിന് മാത്രമേ ഇനി പറയാനാകൂവെന്നും അനുരാഗ് ഠാക്കൂർ നാഗ്പൂരിൽ പറഞ്ഞു.
ഇന്ന് രാവിലെയാണ് ഡൽഹി പോലീസ് സംഘം രാഹുലിന്റെ വീട്ടിലെത്തിയത്. എന്നാൽ കോൺഗ്രസ് പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധമുയർത്തുകയും സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു. അദാനിക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ പ്രതികാരമാണ് നടപടിയെന്നാണ് കോൺഗ്രസിന്റെ വിചിത്രവാദം.
ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലാണ് യാത്രയ്ക്കിടെ കണ്ട ഒരു സ്ത്രീ താൻ പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയതായി രാഹുൽ പറഞ്ഞത്. രാഹുലിൽ നിന്ന് വിവരങ്ങൾ ലഭിച്ചാൽ ഇരയ്ക്ക് നീതി ലഭ്യമാക്കാൻ സാധിക്കുമെന്ന് ഡൽഹി പോലീസ് ചൂണ്ടിക്കാട്ടി. അതേസമയം
അന്വേഷണ സംഘത്തിന്റെ ആവശ്യങ്ങൾക്ക് രാഹുലിന്റെ നിയമസഹായ സംഘം പ്രതികരിക്കുമെന്നാണ് കോൺഗ്രസ് നേതാവ് ജയറാം രമേശിന്റെ പ്രതികരണം. ഡൽഹി പോലീസ് നൽകിയ നോട്ടീസിന് മറുപടിയായി പത്ത് ദിവസങ്ങൾക്കുള്ളിലേ വിവരങ്ങൾ കൈമാറാനാകൂ എന്നാണ് രാഹുൽ അറിയിച്ചിരിക്കുന്നത്.
Discussion about this post