ഗുവാഹത്തി: സംസ്ഥാനത്തുടനീളം ചിതറിക്കിടക്കുന്ന മദ്രസകൾ ലയിപ്പിച്ച് പ്രവർത്തനം കേന്ദ്രീകരിക്കാനുള്ള അസം സർക്കാരിന്റെ നടപടിയെ കുറ്റപ്പെടുത്തി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. സംസ്ഥാന സർക്കാർ മുസ്ലീങ്ങളോട് പക്ഷാപതപരമായാണ് പ്രവർത്തിക്കുന്നതെന്നും മദ്രസകൾ തകർക്കുക മാത്രമാണ് ലക്ഷ്യമെന്നും ഒവൈസി വാദിച്ചു.
നിങ്ങൾ മദ്രസകൾ മാത്രമേ തകർക്കുകയുള്ളൂ. അവരുടെ കുടുംബത്തെ പരിപാലിക്കുന്നവരെ നിങ്ങൾ ജയിലിലേക്ക് അയയ്ക്കുന്നു. സംസ്ഥാനം അവരുടെ ക്ഷേമം ഉറപ്പാക്കുമോയെന്ന് ഒവൈസി ചോദിച്ചു.പെൺകുട്ടികളുടെ ഭാവിയെക്കുറിച്ച് സംസ്ഥാനം ചിന്തിച്ചിട്ടുണ്ടോയെന്ന് ചോദിച്ച ഒവൈസി പുതിയ സ്‌കൂളുകൾ തുറക്കാൻ അസം സർക്കാരിനോട് ആവശ്യപ്പെട്ടു.
നേരത്തെ അസമിൽ അനധികൃതമായി പ്രവർത്തിക്കുന്ന നിരവധി മദ്രസകൾ കണ്ടെത്തിയിരുന്നു. ബംഗ്ലാദേശ്,പാകിസ്താൻ,അഫ്ഗാനിസ്താൻ പോലുള്ള അയൽ രാജ്യങ്ങളിൽ നിന്ന് മതിയായ രേഖകൾ പോലുമില്ലാതെ എത്തുന്നവരാണ് സംസ്ഥാനത്തെ പല മദ്രസകളിലും മതപഠനത്തിന് നേതൃത്വം നൽകുന്നതെന്ന് അസം പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനധികൃതമായി പ്രവർത്തിക്കുന്ന പല മദ്രസകളിലെയും അദ്ധ്യാപകർ രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായും ഭീകരർക്കായി റിക്രൂട്ടുകളും ഫണ്ടിംഗുകളും നടത്തുന്നതായും കണ്ടെത്തി. ശക്തമായ തെളിവുകൾ ലഭിച്ചതോടെ ഭീകരബന്ധമുള്ള മദ്രസ അദ്ധ്യാപകരെയും നടത്തിപ്പുകാരെയും പിടികൂടിയിരുന്നു. ഇതിന് പിന്നാലെയാണ് ചെറിയ മദ്രസകൾ തമ്മിൽ ലയിപ്പിക്കാനും രജിസ്‌ട്രേഷൻ നിർബന്ധമാക്കി പ്രവർത്തനം ഏകോപിപ്പിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിനെതിരെയാണ് ഒവൈസി ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post