ന്യൂഡൽഹി/ ലണ്ടൻ: ഗോധ്രാനന്തര കലാപവുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്ന് വ്യക്തമാക്കി ബ്രിട്ടീഷ് എംപി. ഡോക്യുമെന്ററിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള പരാമർശങ്ങൾ പെരുപ്പിച്ച് കാണിച്ചതാണെന്ന് എംപി ബോബ് ബ്ലാക്ക്മാൻ പറഞ്ഞു. ബ്രിട്ടന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിബിസിയുടെ കാപട്യം അദ്ദേഹം പൊളിച്ചടുക്കിയത്.
ബിബിസിയുടെ ഇന്ത്യ- ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിക്കുന്ന കാര്യങ്ങളെല്ലാം പെരുപ്പിച്ച് കാണിച്ചിരിക്കുകയാണ്. ബ്രിട്ടന്റെയോ സർക്കാരിന്റെയോ മൂല്യങ്ങൾ കാത്ത് സൂക്ഷിച്ച് പ്രവർത്തിക്കുന്ന മാദ്ധ്യമമല്ല ബിബിസി. മോശം മാദ്ധ്യമപ്രവർത്തനത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണ് ഗോധ്രാനന്തര കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി. ഒരു ഗവേഷണവും നടത്താതെ ഒട്ടും നീതി പുലർത്താതെ തയ്യാറാക്കിയ ഡോക്യുമെന്ററിയാണ് ഇതെന്നും ബ്ലാക്ക്മാൻ കൂട്ടിച്ചേർത്തു.
നിലവിൽ കേന്ദ്രത്തിനും പ്രധാനമന്ത്രിയ്ക്കുമെതിരെ വ്യാജ പ്രചാരണം നടത്താൻ ബിബിസിയുടെ ഈ ഡോക്യുമെന്ററി രാജ്യവിരുദ്ധ ശക്തികൾ വലിയ ആയുധമാക്കുകയാണ്. ഇതിനിടെയാണ് മാദ്ധ്യമത്തിന്റെ നിലവാരം വ്യക്തമാക്കി എംപി തന്നെ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരെ വ്യാജ പ്രചാരണമാണ് ബിബിസി ലക്ഷ്യമിട്ടത് എന്ന് ഇതോടെ വ്യക്തം. നേരത്തെ കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുമായി ബന്ധപ്പെട്ട വിഷയത്തിലും നിർണായക നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്.
Discussion about this post