ഇംഫാല്‍: പാക് അധീന കശ്മീരിലെ മിന്നലാക്രമണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങ് രംഗത്തെത്തി. ഉറിയിലെ സൈനിക ക്യാംപിനുനേരെയുണ്ടായ ഭീകരാക്രമണത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് നിയന്ത്രണരേഖ കടന്ന് മിന്നലാക്രമണം നടത്തുകയെന്ന തീരുമാനം എടുത്തതെന്ന് രാജ്നാഥ് സിങ്ങ് വെളിപ്പെടുത്തി. ഭീകരര്‍ ഉറിയിലെ സൈനിക ക്യാംപ് ആക്രമിച്ചുവെന്നും 17 ജവാന്മാര് മരിച്ചുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് അടിയന്തര യോഗം ചേര്‍ന്നത്. നമ്മള് ദുര്‍ബ്ബലമായ ഒരു രാജ്യമല്ലെന്നും ശക്തരാണെന്നും മിന്നലാക്രമണം നടത്തിയതിലൂടെ ലോകത്തോട് പറയാന്‍ സാധിച്ചുവെന്ന് രാജ്നാഥ് സിങ് ഇംഫാലിലെ ഒരു പരിപാടിയില്‍ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാജ്നാഥ് സിങ്ങ്, പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. മിന്നലാക്രമണം നടത്തുകയെന്ന തീരുമാനമാണ് ഈ യോഗത്തില്‍ എടുത്തതെന്നും രാജ്നാഥ് സിങ് വെളിപ്പെടുത്തി. പാക്ക് അധിനിവേശ കശ്മീരിലെ ഭീകരരുടെ ഏഴ് ലോഞ്ച് പാഡുകളിലായിരുന്നു ഇന്ത്യന്‍ സ്പെഷ്യല്‍ ഫോഴ്സ് മിന്നലാക്രമണം നടത്തിയത്. സെപ്റ്റബര്‍ 28, 29 തിയതികളിലെ രാത്രിയായിരുന്നു സംഭവം. നുഴഞ്ഞുകയറാന്‍ തയാറായിരുന്ന ഭീകരര്‍ക്ക് കാര്യമായ നഷ്ടമുണ്ടായി എന്നു മാത്രമാണ് സൈന്യം അറിയിച്ചത്. ഉറിയിലെ സൈനിക ക്യാംപിനുനേരെ ആക്രമണമുണ്ടായി 11 ദിവസത്തിനുശേഷമാണ് മിന്നലാക്രമണം നടത്തിയത്.
2014-ല്‍ പാക്കിസ്ഥാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന വെടിവയ്പ്പിന് അതേനിലയില്‍ തന്നെ തിരിച്ചടി നല്‍കണമെന്ന ബിഎസ്എഫിന് നല്കിയ നിര്‍ദേശത്തെക്കുറിച്ചും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പാക്കിസ്ഥാനിലെ മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള സാധാരണ ജനങ്ങള്‍ക്ക് ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ആഗ്രഹമെന്നും രാജ്നാഥ് സിങ് പറഞ്ഞു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ ചില പ്രത്യേകവിഭാഗത്തിന് ഇത് താല്പര്യമില്ല. ഇപ്പോള്‍ പാക്കിസ്ഥാനിലും ഭീകരാക്രമണങ്ങള്‍ ഉണ്ടാവുകയാണ്. ഭീകരവാദിക്ക് മതമോ ജാതിയോ മതവിശ്വാസമോ ഇല്ല. ഭീകരവാദി ഭീകരവാദി മാത്രമാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.
Discussion about this post