ന്യൂഡൽഹി; പാകിസ്താൻ അധീന കശ്മീർ ഇന്ത്യ തിരിച്ചുപിടിക്കുമെന്ന പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിൻ്റെ പരാമർശത്തിനെതിരെ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. അത്തരം നടപടികളിലേക്ക് കടക്കുന്നതിന് മുമ്പ് പാകിസ്ഥാന്റെ കൈകളില്‍ വളകളല്ലെന്ന ഓര്‍മ വേണമെന്നും അവര്‍ ഭാരതത്തില്‍ അണുബോംബ് ഇടുമെന്നും ഫാറൂഖ് അബ്ദുള്ള ഭീഷണിപ്പെടുത്തി. നാഷണൽ കോൺഫ്രൻസ് നേതാവിൻ്റെ ഈ പരാമർശത്തിനെതിരെ പ്രതിഷേധം അണപ്പൊട്ടുകയാണ്. രാജ്യദ്രോഹ പരാമർശമാണ് ഫാറൂഖ് അബ്ദുള്ള പറഞ്ഞതെന്നും മാപ്പ് പറയണമെന്നുമുള്ള ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമാകുകയാണ്.
ഇന്നലെ വാർത്ത ഏജൻസിയായ പിടിഎയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതിരോധമന്ത്രി പാക് അധീന കശ്മീർ വിഷയം പരാമർശിച്ചത്. ജമ്മുകശ്മീരിൽ സമാധാനവും വികസനവും എത്തിയപ്പോൾ തന്നെ ഇന്ത്യയുമായി ലയിക്കണമെന്ന ആവശ്യം പിഒകെയിൽ ഉയർന്നു തുടങ്ങി. ഇന്ത്യയുമായി ഒന്നുചേരണമെന്ന് അവിടുത്തെ ജനങ്ങൾ നിലപാടെടുത്താൽ പിഒകെ ഇന്ത്യയുടെ ഭാഗമാക്കാൻ അധികം ബലം പ്രയോഗിക്കേണ്ടി വരില്ല, അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. പിഒകെ പണ്ടും ഇന്ത്യയുടെ ഭാഗമായിരുന്നു, ഇപ്പോഴുമാണ്, നാളെയുമായിരിക്കും എന്നായിരുന്നു രാജ്നാഥ് സിംഗിൻ്റെ പരാമർശം. ഇതിനെതിരെയാണ് ഫാറൂഖ് അബ്ദുള്ള രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചത്.
പാക് അധീന കശ്മീർ വേഗം തിരിച്ചുപിടിച്ചോളൂ ആരാണ് തടയുന്നത്. പ്രതിരോധമന്ത്രി മുന്നോട്ടു പോകൂ ഞങ്ങൾ തടയില്ല, പക്ഷേ ഒന്നോർക്കണം.അവരുടെ കെെകളിൽ വളകളില്ല, ആറ്റംബോംബുകളുണ്ട്. നിർഭാഗ്യവശാൽ ആ ആറ്റംബോംബുകൾ നമ്മുടെ മേൽ പതിക്കുമെന്നായിരുന്നു ഫാറൂഖ് അബ്ദുള്ളയുടെ ഭീഷണി.
Discussion about this post