പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ സത്യപ്രതിജ്ഞ ചെയ്തു. കേന്ദ്ര പ്രതിരോധമന്ത്രി സ്ഥാനം രാജിവെച്ചാണ് പരീക്കര്‍ മുഖ്യമന്ത്രിയായത്. രാജ്ഭവനിൽനടന്ന ചടങ്ങിൽ ഗവർണർ മൃദുല സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്രസർക്കാർ നിലപാട് എടുത്തതിനെ തുടർന്നാണ് തിടുക്കത്തിൽ സത്യപ്രതിജ്ഞ നടന്നത്.
നേരത്തെ, ഗോവയിൽ ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പാർട്ടി സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ചീഫ് ജസ്റ്റീസ് ജെ.എസ്.ഖെഹാർ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കോണ്‍ഗ്രസിന്റെ ഹർജി തള്ളിയത്. ഗോവയിൽ 17 സീറ്റുകൾ നേടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്നും കുതിരക്കച്ചവടത്തിലൂടെ ബിജെപി അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്നുവെന്നുമായിരുന്നു ഹർജിയിലെ പരാതി. ബിജെപിക്ക് കേവല ഭൂരിപക്ഷമായ 21 അംഗങ്ങളുടെ പിന്തുണയില്ലെന്നും ഹർജിയിൽ ആരോപിച്ചിരുന്നു. എന്നാൽ ഈ വാദങ്ങളെല്ലാം കോടതി തള്ളി. മുതിർന്ന അഭിഭാഷകനും പാർട്ടി നേതാവുമായ അഭിഷേക് മനു സിംഗ് വിയാണ് കോണ്‍ഗ്രസിനുവേണ്ടി ഹാജരായത്.
ഹർജി തള്ളിയെങ്കിലും പരീക്കർ സർക്കാർ ബുധനാഴ്ച വിശ്വാസവോട്ടെടുപ്പ് തേടണമെന്നും കോടതി നിർദേശിച്ചു. ഇതിനുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാനും കോടതി ഗവർണറോട് ആവശ്യപ്പെട്ടു.
Discussion about this post