ഡല്‍ഹി: ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് രാജ്യത്ത് കൂടുതല്‍ പിന്തുണ ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണം തടയുന്നതിനുള്ള ഏറ്റവും വലിയ മാർഗമാണിതെന്നു പറഞ്ഞ മോദി, ഓരോ ഇന്ത്യൻ പൗരനും കള്ളപ്പണത്തിനെതിരെയുള്ള പോരാളികളാകണമെന്നും ആഹ്വാനം ചെയ്തു. ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഉണ്ടാക്കിയ ഭീം ആപ്പ് ഒന്നരക്കോടി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തതായും മോദി അറിയിച്ചു. 125 കോടി ജനങ്ങള്‍ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. കൂടുതല്‍ സ്ത്രീകള്‍ തൊഴില്‍ രംഗത്ത് കടന്ന് വരുന്നത് നല്ല സൂചനയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭക്ഷണം പാഴാക്കുന്നത് കുറ്റമാണെന്നും ഇത് ഉന്മൂലനം ചെയ്യാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷാദമടക്കമുള്ള മാനസിക രോഗങ്ങള്‍ ചികില്‍സിച്ച് മാറ്റാന്‍ കഴിയുന്നതാണെന്നും ഇത്തരക്കാര്‍ക്ക് സമൂഹത്തിന്റെ പിന്തുണയുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവന്‍ ഹോമിച്ച ഭഗത്സിങ്, സുഖ്‌ദേവ്, രാജ്ഗുരു എന്നിവരുടെ ത്യാഗത്തേയും മന്‍കീബാത്തില്‍ മോദി പരാമര്‍ശിച്ചു. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ബംഗ്ലാദേശിന് ആശംസകള്‍ അറിയിക്കാനും അദ്ദേഹം മറന്നില്ല.
രാജ്യം 75-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2022-ല്‍ പുതിയ ഇന്ത്യയെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്ന് മോദി പറഞ്ഞു. 2019-ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണ് മോദി സംസാരിച്ചത്.
നോട്ട് നിരോധനം പുതിയ ഇന്ത്യ കെട്ടിപ്പെടുക്കാനുളള സുപ്രധാന ചുവടാണെന്നും മോഡി പറഞ്ഞു. അഴിമതിയെയും കള്ളപ്പണത്തെയും ജനങ്ങള്‍ തിരസ്‌കരിച്ചു കഴിഞ്ഞു. ഡിജിറ്റല്‍ ഇന്ത്യയുടെ പ്രചാരണത്തിനായി 100 ഡിജിറ്റല്‍ മേളകള്‍ സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യതാല്‍പ്പര്യത്തിനായി ഡിജിറ്റല്‍ ഇന്ത്യയില്‍ എല്ലാവരും പങ്കാളികളാകണമെന്നും മോദി ആഹ്വാനം ചെയ്തു.
Discussion about this post