കണ്ണൂര്‍: തളാപ്പിലെ ബിജെപി നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകരെ കണ്ണൂര്‍ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. എസ്ഡിപിഐ പ്രവര്‍ത്തകരായ ജന്ഫര്, കെ പി ഷിറാഫ്, മെഹറൂഫ് എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് എട്ടിന് രാത്രി ഒൻപതരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭജനമുക്കിൽ ഇരിക്കുകയായിരുന്ന സുശീൽകുമാർ, പി.വി.ശിവദാസൻ, എ.എൻ.മിഥുൻ എന്നിവരെ ഇരുചക്രവാഹനങ്ങളിലെത്തിയ സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വയറിനും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സുശീൽകുമാർ ഇപ്പോൾ മംഗളൂരു തേജസ്വിനി ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ ഒൻപത് പ്രതികളുണ്ടെന്നും ബാക്കിയുള്ളവർ വൈകാതെ പിടിയിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതികൾ ചാലാട് ഭാഗത്തേക്ക് പോകുന്നതായുള്ള സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വെഹിക്കിൾ സൂപ്പർ ഇംപോസിഷൻ ടെക്നിക്ക് ഉപയോഗിച്ച് ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഡിയോ സ്കൂട്ടറിലാണ് ഇവർ വന്നതെന്ന് വ്യക്തമായി. സിപിഎം നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചതെന്നാണ് പരിക്കേറ്റവർ പോലീസിന് മൊഴി നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ചാലാട് ഭാഗത്തുള്ള നിരവധി സിപിഎം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയുമുണ്ടായി. അതിനിടെ, സിപിഎം പ്രവർത്തകരായതുകൊണ്ടാണ് ഇവരെ അറസ്റ്റ് ചെയ്യാത്തതെന്ന് ആരോപിച്ച് ബിജെപി പ്രവർത്തകർ കണ്ണൂർ ഡിവൈഎസ്പി ഓഫീസിലേക്ക് മാർച്ചും നടത്തിയിരുന്നു. എന്നാൽ, വ്യക്തമായ തെളിവുകൾ ലഭിക്കാത്തതിനാൽ കസ്റ്റഡിയിലെടുത്ത സിപിഎം പ്രവർത്തകരെ പിന്നീട് വിട്ടയയ്ക്കുകയായിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഫെബ്രുവരി 20ന് കണ്ണൂർ കോളജ് ഓഫ് കോമേഴ്സിൽ എബിവിപി പ്രവർത്തകരും കാന്പസ് ഫ്രണ്ട് പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായതായി സൂചന ലഭിച്ചു. ഇതേത്തുടർന്ന് ഇവിടെയുള്ള കാന്പസ് ഫ്രണ്ട് പ്രവർത്തകരുടെ മൊഴിയെടുത്തു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കോളജിൽ പലപ്പോഴും എബിവിപി- കാന്പസ് ഫ്രണ്ട് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടാകാറുണ്ടെന്നും പിന്നീട് ഭജനമുക്ക് കേന്ദ്രീകരിച്ചുള്ള ആർഎസ്എസ് പ്രവർത്തകർ ആയുധവുമായി എത്താറുണ്ടെന്നും ഇവർ മെൊഴി നല്കി. ഇവരുടെ മൊഴിയും സൈബർ വിശകലനവുമാണ് പ്രതികളെ തിരിച്ചറിയാൻ ഇടയാക്കിയത്. ഇവർ സഞ്ചരിച്ച മൂന്ന് ഇരുചക്രവാഹനങ്ങളും പോലീസ് കണ്ടെടുത്തു. പരിശോധനയിൽ ഇവയിൽനിന്ന് രക്തക്കറയും ലഭ്യമായിട്ടുണ്ട്.പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽ നിന്ന് വളപട്ടണത്ത് ലോറി ഡ്രൈവറേയും ക്ലീനറേയും വെട്ടിപ്പരിക്കേൽപ്പിച്ചതും ഇവരുടെ സംഘമാണെന്ന് വ്യക്തമായി. വളപട്ടണത്ത് നടന്ന രണ്ട് അക്രമസംഭവങ്ങളിൽ പിടികൂടിയവർക്കും ഈ സംഘവുമായി ബന്ധമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്.
ടൗൺ അഡീഷണൽ എസ്ഐ ഷാജി പട്ടേരി, കൺട്രോൾ റൂം എസ്ഐ സ്മിതേഷ്, എസ്പിയുടെ സ്ക്വാഡിലെ എഎസ്ഐ രാജീവൻ, പോലീസുകാരായ മഹിജൻ, യോഗേഷ്, റാഫി അഹമ്മദ്, അജയൻ, ബിജുലാൽ, അജിത്ത്, മഹേഷ്, മിഥുൻ, അനീഷ്, സുഭാഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Discussion about this post