ചെന്നായ്ക്കളുടെ ഇടയിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ എന്ന് നമ്മുടെ കർത്താവും രക്ഷിതാവുമായ ക്രിസ്തുയേശു ശിഷ്യന്മാരെ ഉപദേശിച്ചതായി വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം പതിനാറാം വാക്യം കൊണ്ട് കാണുന്നു.
ഡോ.ശ്രീറാം വെങ്കിട്ടരാമൻ വെറും ഒറ്റചങ്കുമാത്രമുള്ള ചെറുപ്പക്കാരനാണ്. തൈരുസാദവും സാമ്പാർ സാദവും കഴിച്ചുവളർന്ന പരദേശ ബ്രാഹ്മണ കുമാരൻ. കോളേജ് അദ്ധ്യാപകന്റെയും ബാങ്ക് ഉദ്യോഗസ്ഥയുടെയും മകൻ. പഠിക്കാൻ മിടുക്കനായതുകൊണ്ട് സർക്കാർ കോളേജിൽ നിന്നും എം.ബി.ബി.എസ് പാസായി. പിന്നീട് രണ്ടാം റാങ്കോടെ സിവിൽ സർവ്വീസും പാസായി.
കയ്യേറ്റക്കാരുടെ പറുദീസയാണ് ദേവികുളം അവിടെ മണിയുടെ പാർട്ടിയും മാണിയുടെ പാർട്ടിയും വ്യത്യാസമില്ല. ജാതി-മത പാർട്ടി പിന്തുണയോടെ സകലരും മത്സരിച്ചു ഭൂമി കയ്യേറുകയാണ്. അവിടേക്കാണ് ബുള്ളറ്റോടിച്ചു പുതിയ സബ് കളക്ടർ എത്തുന്നത്. പിന്നെ ഭീഷണിയായി, കൊലവിളിയായി, കയ്യാങ്കളിയായി.
റവന്യു മന്ത്രിയുടെ അഭിനന്ദവാക്കുകൾകൊണ്ടും ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെയും മാതൃഭൂമി പത്രത്തിന്റെയും പിന്തുണകൊണ്ടും ഒരു യുവ ഐ.എ.എസുകാരന് ദേവികുളത്തു എത്രനാൾ പിടിച്ചുനിൽക്കാൻ സാധിക്കും? രാജു നാരായണസ്വാമിയുടെയും സുരേഷ്കുമാറിന്റെയും തലവിധി നമ്മുടെ മുന്നിലുണ്ട്. ശ്രീരാമനെ കാട്ടിലേക്കയക്കാൻ ഇനി അധികകാലം വേണ്ടിവരില്ല.
വിശുദ്ധ മത്തായിയുടെ സുവിശേഷം പത്താം അദ്ധ്യായം പതിനേഴാം വാക്യത്തിൽ ഇങ്ങനെയും പറഞ്ഞുകാണുന്നു. മനുഷ്യരെ സൂക്ഷിച്ചുകൊൾവിൻ; അവർ നിങ്ങളെ ന്യായാധിപ സഭകളിൽ ഏൽപ്പിക്കയും തങ്ങളുടെ പള്ളികളിൽ വച്ച് ചമ്മട്ടി കൊണ്ട് അടിക്കയും എന്റെ നിമിത്തം നാടുവാഴികൾക്കും രാജാക്കന്മാർക്കും മുന്നിൽ കൊണ്ടുപോകയും ചെയ്യും.
[fb_pe url=”https://www.facebook.com/AdvocateAJayashankar/posts/1147344922061899″ bottom=”30″]
Discussion about this post