കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസില്‍ അറുപത് ദിവസത്തിനുളളില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശേഷമാണ് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി നേരിട്ടെത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി ഏഴുപ്രതികളെയാണ് പ്രതിപട്ടികയില്‍ ചേര്‍ത്തിട്ടുള്ളത്. ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്ട്ടിന് ആന്റണി, കണ്ണൂര്‍ സ്വദേശികളായ വിജീഷ്, പ്രദീപ്, ആലപ്പുഴ സ്വദേശി വടിവാള്‍ സലീം, തമ്മനം സ്വദേശി മണികണ്ഠന്, ഇരിട്ടി സ്വദേശി ചാര്‍ളി തോമസ് എന്നിവരാണ് മറ്റുപ്രതികള്‍.
375 പേജുളള കുറ്റപത്രത്തില്‍ 165 സാക്ഷികളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതുള്‍പ്പെടെയുളള കാര്യങ്ങളില്‍ അന്വേഷണം തുടരും. ഇത് പൂര്‍ത്തിയായ ശേഷം മറ്റൊരു കുറ്റപത്രം കൂടി നല്‍കും. നിയമപ്രകാരം 90 ദിവസത്തിനുളളില്‍ കുറ്റപത്രം നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കും. ഇതൊഴിവാക്കാനാണ് സംഭവം നടന്ന് അറുപത് ദിവസത്തിനുളളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
സുനിയുടെയും കൂട്ടത്തിലുളള മറ്റു പ്രതികളുടെയും റിമാന്‍ഡ് കാലാവധി ഏപ്രില്‍ 20ന് അവസാനിക്കും. പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനാല്‍ ഇവരുടെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സാധ്യത കുറവാണ്. അതിനാല്‍ തന്നെ ഇവരെ കോടതിയില്‍ ഹാജരാക്കിയാലും വീണ്ടും റിമാന്‍ഡ് ചെയ്യാനാണ് സാധ്യത.
നടിയെ ഉപദ്രവിച്ചശേഷം ദൃശ്യങ്ങള്‍ പള്‍സര്‍ സുനി മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇതിനിയും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തന്റെ അഭിഭാഷകനായ പ്രതീഷ് ചാക്കോക്ക് കൈമാറിയിരുന്നെന്ന് സുനി മൊഴി നല്‍കിയിരുന്നു. കൂടാതെ കായലില്‍ എറിഞ്ഞുകളഞ്ഞെന്നും മൊഴി നല്കി. അഭിഭാഷകനെ രണ്ടുതവണ ചോദ്യം ചെയ്തെങ്കിലും കാര്യമായ വിവരങ്ങള്‍ ലഭിച്ചില്ല. അതിനാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനായി പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ സാധിക്കാതെ വന്നാല്‍ അഭിഭാഷകനെ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നതിന്റെ പേരില്‍ കൂട്ടുപ്രതിയാക്കി കുറ്റപത്രം നല്കുന്ന കാര്യവും പരിഗണനയിലുണ്ട്.
ആക്രമിക്കപ്പെട്ട നടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. പള്‍സര്‍ സുനി ഏറ്റെടുത്തത് ക്വട്ടേഷനാണെന്നും ഒരു സ്ത്രീയാണ് ഇത് നല്‍കിയതെന്നും ആക്രമിക്കപ്പെട്ട നടി ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. സ്ത്രീ ആരാണെന്നതിനെക്കുറിച്ച് സൂചനയുണ്ടെന്നും വ്യക്തമായ തെളിവില്ലാത്തതിനാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയില്ലെന്നുമാണ് നടി പറഞ്ഞത്. ഇതെക്കുറിച്ച് വ്യക്തത വരുത്താനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിലെ മറ്റൊരു പ്രമുഖ നടിയാണ് ഇതെന്ന സംശയം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സംശയിക്കപ്പെടുന്ന ഈ നടിയെ അന്വേഷണ സംഘം ചോദ്യം ചെയ്യും.
Discussion about this post