ഡല്‍ഹി: ഡിജിപി സെന്‍കുമാറിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന് തിരിച്ചടിയായി സുപ്രിം കോടതി ഉത്തരവ്. സെന്‍കുമാറിനെ തിരിച്ച് കൊണ്ടു വരണമെന്ന് സുപ്രിം കോടതി ഉത്തരവിട്ടു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കി കൊണ്ടാണ് സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്.
ജിഷ വധക്കേസിലും, പുറ്റിംഗല്‍ കേസിലും വീഴ്ച സംഭവിച്ച ഉദ്യോഗസ്ഥരെ സംരക്ഷിച്ചുവെന്ന ആരോപണമാണ് സര്‍ക്കാര്‍ സെന്‍കുമാറിനെതിരെ കോടതിയില്‍ ഇന്നയിച്ചത്. എന്നാല്‍ ഇത് സുപ്രിം കോടതി പൂര്‍ണമായും നിരാകരിച്ചു. ആരെ ഡിജിപിയാക്കണമെന്ന് തീരുമാനിക്കാന്‍ സര്‍ക്കാരിന് ഭരണഘാടനാപരമായ അവകാശം ഉണ്ടെന്ന് സര്‍ക്കാര്‍ വാദിച്ചിരുന്നു. ഇതും കോടതി തള്ളി.
സുപ്രിം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന് കഴിയുമെങ്കിലും വിധി അന്തിമമമാണ്. ജൂണ്‍ മാസത്തില്‍ വിരമിക്കാനിരിക്കെയാണ് ഇപ്പോള്‍ അദ്ദേഹത്തിന് അനുകൂലമായി വിധി വന്നത്. നിലവിലെ ഡിജിപി ലോകനാഥ് ബെഹ്‌റയെ ഈ സ്ഥാനത്ത് നിന്ന് മാറ്റേണ്ടി വരും. ഇത് സര്‍ക്കാരിന് വലിയ തിരിച്ചടിയാണ്.
സെന്‍കുമാറിനോട് വളരെ മോശമായാണ് സര്‍ക്കാര്‍ പെരുമാറിയതെന്നും സുപ്രിംകോടതി ഉത്തരവിലുണ്ട്. മാനദണ്ഡങ്ങളും, ചട്ടങ്ങളും മറികടന്നുള്ള നടപടിയായിരുന്നു സര്‍ക്കാരിന്റേത് എന്നും കോടതി വിലയിരുത്തി.
തന്നോട് പക പോക്കാനുള്ള രാഷ്ട്രീയ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത് എന്നായിരുന്നു സെന്‍കുമാറിന്റെ വാദം. ടിപി വധക്കേസ്, ഫൈസല്‍ വധക്കേസ് അന്വേഷണം സിപിഎം നേതാക്കളില്‍ എത്തിച്ചതിലുള്ള വൈരാഗ്യമാണ് തനിക്കെതിരെ എന്ന സെന്‍കുമാറിന്റെ വാദം ശരിവെക്കുന്നതാണ് സുപ്രിം കോടതിയുടെ ഈ പരാമര്‍ശം. നിയമസഭയില്‍ മറ്റും ആഭ്യന്തര മന്ത്രി പിണറായി വിജയന്‍ സെന്‍കുമാറിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. കഴിവില്ലാത്ത ഉദ്യോഗസ്ഥനാണ് സെന്‍കുമാറെന്നായിരുന്നു പിണറായിയുടെ വാക്കുകള്‍.
കേസില്‍ കഴിഞ്ഞയാഴ്ച വാദം പൂര്‍ത്തിയായിരുന്നു. സിപിഐഎമ്മിന് തന്നോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് ഡിജിപി സ്ഥാനത്തുനിന്ന് മാറ്റാന്‍ കാരണമെന്നാണ് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. എന്നാല്‍ ജിഷ വധക്കേസ്, പുറ്റിങ്ങല്‍ വെടിക്കെട്ടപകടം എന്നീ കേസുകളിലെ വീഴ്ചയാണ് മാറ്റാന്‍ കാരണമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
കേസിന്റെ വിചാരണ വേളയില്‍ രൂക്ഷമായ വാദപ്രതിവാദങ്ങളാണ് നടന്നത്. സെന്‍കുമാറിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഹാജരായത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി അവസാന ഘട്ടത്തില്‍ പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്.
കോടതിയില്‍ നിന്ന് സര്‍ക്കാരിനെതിരെ പല ഘട്ടത്തിലും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മഹിജയുടെ സമരം ചൂണ്ടിക്കാട്ടിയായിരുന്നു ഏറ്റവും ഒടുവില്‍ കോടതിയുടെ പരിഹാസം.
ജിഷ്ണുവിന്റെ അമ്മ നടത്തിയ സമരത്തെ തുടര്‍ന്ന് ഡിജിപിയെ മാറ്റിയോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പൊതുജനങ്ങള്‍ സെന്‍കുമാറിന് എതിരാണെന്ന വാദത്തിന് തെളിവുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലല്ല നടപടികള്‍ എടുക്കേണ്ടതെന്നും അങ്ങനെ നടപടി എടുത്താല്‍ പൊലീസില്‍ ആരെങ്കിലും ഉണ്ടാകുമോ എന്നും കോടതി ഒരു ഘട്ടത്തില്‍ ചോദിച്ചു.
നേരത്തെ സെന്‍കുമാറിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം സുപ്രിം കോടതിയെ സമീപിച്ചത്.
Discussion about this post