1973-ൽ എറണാകുളം മഹാരാജാസ് കോളജ് മൈതാനിയിൽ റെയിൽവേസിനെതിരേ നടന്ന ഫൈനലിലാണു മണി കേരളത്തിനു ഹാട്രിക് ഗോൾ നേടി കന്നിക്കിരീടം സമ്മാനിച്ചത്. 2-2 എന്ന സ്കോറിൽ നിൽക്കേ മണി നേടിയ അവസാന ഗോളാണു കേരളത്തിനു തുണയായത്. അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കെ. കരുണാകരനാണ് മണിയെ ക്യാപ്റ്റൻ മണിയെന്നു സംബോധന ചെയ്തത്. വിക്ടർ മഞ്ഞില, സി.സി. ജേക്കബ്, ചേക്കു, സേതുമാധവൻ, സേവ്യർപയസ് തുടങ്ങിയവർക്കൊപ്പമാണു മണി കിരീട നേട്ടത്തിൽ പങ്കാളിയായത്.
ജിംഖാന കണ്ണൂരിനുവേണ്ടിയാണ് മണി ആദ്യമായി ബൂട്ടുകെട്ടുന്നത്. പിന്നീട് ഏറെക്കാലം ഫാക്ട് ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. മണിയെത്തിയതോടെയാണ് ഫാക്ട് ടീം ഉയർച്ചയുടെ പടവുകൾ കയറിയത്. തൃശൂർ ചാക്കോളാസ് സ്വർണക്കപ്പ്, ജിവി രാജ ട്രോഫി, കോട്ടയം മാമ്മൻ മാപ്പിള ട്രോഫി, എറണാകുളം നെഹ്റു കപ്പ് എന്നിവ നേടിയത് മണിയുടെ ബലത്തിലാണ്. 1969-70 കാലത്താണ് കേരള ടീമിൽ അംഗമാകുന്നത്. പിന്നീട് അഞ്ചു വർഷക്കാലം കേരള ടീമിനു വേണ്ടി കളിച്ചു. 1977മുതൽ ഫാക്ടിന്റെ പരിശീലകനും ആയിരുന്നു മണി.
കണ്ണൂർ സ്വദേശിയായ മണി കുറച്ചു കാലമായി ഇടപ്പള്ളിയിൽ മകനോടൊപ്പം ആയിരുന്നു താമസം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തിൽ നടക്കും. പരേതയായ രാജമ്മയാണ് ഭാര്യ. മക്കൾ: ആനന്ദ്, ജ്യോതി, ഗീത, അരുണ്‍.
Discussion about this post