ലക്നൗ: ഉത്തർപ്രദേശില് രാഷ്ട്രീയം നോക്കാതെ പ്രശ്നക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ പൊലീസിന് നിർദേശം നല്കി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയത്തിനല്ല, ക്രമസമാധാനത്തിനാണ് പ്രധാന്യം നൽകേണ്ടതെന്നും മുഖ്യമന്ത്രി പൊലീസിനോട് പറഞ്ഞു.
ദിവസവും രാവിലെ 9 മുതൽ 11 വരെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ പൊലീസ് കേൾക്കണമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരോട് ആദിത്യനാഥ് പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ കൂടാതെ ജില്ലാ മജിസ്ട്രേറ്റ്, മറ്റ് ഉന്നത പദവികളിലുള്ള സർക്കാർ ഉദ്യോഗസ്ഥർ എന്നിവരും ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുകയും ആവശ്യമായ പരിഹാര മാർഗങ്ങൾ സ്വീകരിക്കുകയും വേണമെന്നും നിർദേശം നൽകി.
സംസ്ഥാനത്തെ വൈദ്യുതിയുമായി ബന്ധപ്പെട്ട് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിലും ഉടൻ പരിഹാരം കാണണമെന്ന് വകുപ്പിലെ ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ഗ്രാമങ്ങളിൽ രാവിലെ ഏഴു മുതൽ വൈകിട്ട് 5 വരെയുണ്ടാകുന്ന പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാനാണ് നിർദേശമെന്ന് വൈദ്യുതി മന്ത്രി ശ്രീകാന്ത് ശർമ അറിയിച്ചു.
ഇന്നുതന്നെ സർക്കാർ ഉദ്യോഗസ്ഥരെ പരീക്ഷിക്കുന്നതിനായി മുഖ്യമന്ത്രി മറ്റൊരു നീക്കവും നടത്തി. ഉച്ചയ്ക്ക്ശേഷം പ്രധാനപ്പെട്ട സർക്കാർ ഒാഫീസുകളിലെ ഉദ്യോഗസ്ഥരുടെ ലാൻഡ് ഫോണിലേക്ക് മുഖ്യമന്ത്രി നേരിട്ട് വിളിച്ചു. ഉദ്യോഗസ്ഥർ ഒാഫീസിൽ തന്നെ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനായിരുന്നു ഇത്. ഫോൺ എടുത്തില്ലെങ്കിൽ അതിനുള്ള വിശദീകരണം നൽകണം. ഫീൽഡ് ജോലിയുള്ള ഉദ്യോഗസ്ഥർക്ക് ചെറിയ ആനുകൂല്യം നൽകിയിട്ടുണ്ടെന്നും യുപി വൈദ്യുതി മന്ത്രി ശ്രീകാന്ത് ശർമ പറഞ്ഞു.
Discussion about this post