ലാഹോര്‍: മുംബൈ ആക്രമണ സൂത്രധാരന്‍ ഹാഫിസ് സയീദിനെതിരെ പാകിസ്ഥാന്‍. ഹാഫിസ് സയീദ് ജിഹാദിന്റെ പേരില്‍ ഭീകരവാദം പ്രചരിപ്പിക്കുകയാണെന്ന് പാക് ആഭ്യന്തര വകുപ്പ് പറഞ്ഞു.ഹാഫിസ് സയീദും കൂട്ടാളികളായ നാല് പേരും ഭീകരവാദം പ്രചരിപ്പിക്കുകയാണെന്ന് കണ്ടെത്തിയതിനാലാണ് തടവിലാക്കിയിരിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡിന് മുമ്പാകെ വ്യക്തമാക്കി.
പാക് സുപ്രീം കോടതി ജസ്റ്റിസ് ഇജാസ് അഫ്സല്‍ ഖാന്‍, ലാഹോര്‍ ഹൈക്കോടതി ജസ്റ്റസ് അയേഷ എ മാലിക്, ബലൂചിസ്ഥാന്‍ ഹൈക്കോടതി ജസ്റ്റിസ് ജമാല്‍ ഖാന്‍ മന്‍ദോഖെയില്‍ എന്നിവരടങ്ങുന്നതാണ് ബോര്‍ഡ്.
ഇന്നലെ ബോര്‍ഡിന് മുമ്പാകെ ഹാജരായ സയീദ് തന്നെ പാക് ഭരണകൂടം അന്യായമായി തടവിലാക്കിയിരിക്കുകയാണെന്ന് ആരോപിച്ചു. ഈ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞുകൊണ്ട് സയീദും കൂട്ടാളികളും ഭീകരവാദം പരത്തുകയാണെന്ന വാദവുമായി ആഭ്യന്തരവകുപ്പ് രംഗത്തെത്തുകയായിരുന്നു. സയീദിനെക്കൂടാതെ സഫര്‍ ഇഖ്ബാല്‍, അബ്ദുല്‍ റഹ്മാന്‍ ആബിദ്, ഖാസി ഖാഷിഫ് നിയാസ് എന്നിവരെയാണ് തടവിലിട്ടിരിക്കുന്നത്. സയീദിനെതിരെയുളള നടപടിയുമായി ബന്ധപ്പെട്ടുള്ള പൂര്‍ണവിവരങ്ങള്‍ മെയ് 15ന് ഹാജരാക്കാന്‍ ബോര്‍ഡ് പാക് ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടു. പാക് അറ്റോര്‍ണി ജനറലിനോട് നേരിട്ടെത്താനും ബോര്‍ഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വന്‍സുരക്ഷാ സന്നാഹങ്ങളോടെയാണ് സയീദിനെയും കൂട്ടാളികളെയും കോടതിയിലെത്തിച്ചത്.
ജനുവരി 30ന് ആണ് സെയ്ദിനെ പാകിസ്ഥാന്‍ ലാഹോറില്‍ വീട്ടുതടങ്കലിലാക്കിയത്. മ്യൂണിച്ച് അന്താരാഷ്ട്ര സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ഹഫീസ് സെയ്ദിനെ രാജ്യത്തിന്റെ വിശാല താല്‍പര്യം മാനിച്ചാണ് വീട്ടു തടങ്കലിലാക്കിയതെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. മുബൈ ഭാകരാക്രമണത്തിന്റെ സൂത്രധാരനാണ് ഹഫീസ് എന്ന് ഇന്ത്യ തെളിവുകള്‍ നിരത്തി വാദിച്ചിട്ടും അംഗീകരിക്കാന്‍ പാകിസ്താന്‍ തയ്യാറായിരുന്നില്ല.
Discussion about this post