ഡല്‍ഹി: കന്നുകാലി ചന്തകള്‍ വഴികശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. പോത്ത്, പശുക്കുട്ടികള്‍, മൂരി, ഒട്ടകം, പശു എന്നിവ ഉള്‍പ്പെടെയുള്ളവയുടെ കശാപ്പിനായുള്ള വില്‍പ്പനക്കാണ് നിരോധനം.
1960ലെ മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ തടയുന്ന നിയമത്തിലെ പ്രത്യേക വകുപ്പില്‍ കന്നുകാലികളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ പാടുള്ളു. അവയെ കൊല്ലാന്‍ പാടില്ല. നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കിയാല്‍ കന്നുകാലികളെ കര്‍ഷകര്‍ക്ക് മാത്രമേ വാങ്ങാനും കൈമാറാനും സാധിക്കൂ. കന്നുകുട്ടിയേയും ആരോഗ്യം ക്ഷയിച്ചവയെയും വില്‍ക്കാനും നിയന്ത്രണമുണ്ടാകും. മതപരമായ ആവശ്യങ്ങള്‍ക്ക് ബലി നല്‍കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നടപ്പിലാക്കാന്‍ പോകുന്ന നിബന്ധനകള്‍
കന്നുകാലി മാര്‍ക്കറ്റുകള്‍ അന്താരാഷ്ട്ര അതിര്‍ത്തികളില്‍ നിന്ന് 50 കിലോമീറ്ററും അകലത്തിലും, സംസ്ഥാന അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്ററും ഉള്ളിലായിരിക്കണം.
സംസ്ഥാനങ്ങള്‍ക്ക് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകുന്നതിന് സംസ്ഥാനം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരുടെ അനുമതി നിര്‍ബന്ധമാകും.
കന്നുകാലി മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിന് മജിസ്‌ട്രേറ്റ് അധ്യക്ഷനും അംഗീകൃത മൃഗക്ഷേമ ഗ്രൂപ്പുകളുടെ രണ്ട് അംഗങ്ങളും അടങ്ങുന്ന കമ്മിറ്റിയുടെ അനുമതിയും നിര്‍ബന്ധമാക്കും.
കന്നുകാലികളെ കൈമാറ്റം ചെയ്യുന്നവര്‍ തങ്ങള്‍ സ്വന്തമായി കൃഷിഭൂമിയുള്ളവരാണെന്നതിന്റെ രേഖകള്‍ മേല്‍പ്പറഞ്ഞ കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കണം.
വില്‍പ്പന സംബന്ധിച്ചതിന്റെ രേഖയുടെ കോപ്പി പ്രാദേശിക റവന്യു ഓഫീസ്, കന്നുകാലിയെ വാങ്ങിയ ആളുടെ പ്രദേശത്തെ മൃഗഡോക്ടര്‍, ആനിമല്‍ മാര്‍ക്കറ്റ് കമ്മിറ്റി എന്നിവയ്ക്ക് നല്‍കണം. ഓരോ കോപ്പി വീതം വാങ്ങിയ ആളും വിറ്റ ആളും കൈവശം വെക്കണം.
കന്നുകാലി മാര്‍ക്കറ്റുകളില്‍ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വൃത്തി എന്നിവ ഉണ്ടായിരിക്കണം.
കന്നുകാലികളെ മാര്‍ക്കറ്റുകളില്‍ സൂക്ഷിക്കുന്നതിന് ഉടമസ്ഥന്‍ ഫിസ് നല്‍കണം.ഈ ഫീസ് ഓരോവര്‍ഷവും സംസ്ഥാന സര്‍ക്കാരിന് മാറ്റം വരുത്താം.
മാര്‍ക്കറ്റില്‍ കന്നുകാലികളെ വാഹനങ്ങളില്‍ കയറ്റുമ്പോഴും ഇറക്കുമ്പോഴും വെറ്റിനറി ഇന്‍സ്പക്ടറുടെ സാന്നിധ്യമുണ്ടാകണം.
Discussion about this post