പറവൂർ: വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് എ.എസ്.ഐയെ ചവിട്ടിവീഴ്ത്തി കൈവിലങ്ങുമായി രക്ഷപെട്ടു. ഒരാഴ്ച മുമ്പ് കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തെ തടഞ്ഞ് നിറുത്തി ഒരു സംഘം പ്ളസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സംഭവത്തിലെ പ്രതികളെയും പെൺകുട്ടിയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത സംഘാംഗമായ യുവാവാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ 24 ന് അർദ്ധരാത്രിയോടെ പെരുവാരം ക്ഷേത്രത്തിന് സമീപമാണ് സംഭവം. രണ്ട് കാറിലും നിരവധി ബൈക്കിലുമെത്തിയ പന്ത്രണ്ടിലധികം പേർ ചേർന്ന് പ്ളസ് ടു വിദ്യാർത്ഥിനിയെ കാറിൽ നിന്ന് പുറഞ്ഞിറക്കി തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറിൽ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരനും സഹോദരിയും ഉണ്ടായിരുന്നു. കാറിന്റെ താക്കോൽ ഊരിയെടുത്ത ശേഷം പിതാവിനെ മർദ്ദിക്കുകയും ചെയ്തു.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ സഹായിച്ച പറവൂർ കച്ചേരിപ്പടി സ്വദേശി യഹിയയെ (26) പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് പ്രതികളെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അവരുടെ വീടുകൾ കണ്ടെത്തുന്നതിന് 29ന് അർദ്ധരാത്രിയോടെ വെടിമറയിൽ കൊണ്ടുപോയപ്പോഴാണ് പൊലീസിനെ ചവിട്ടിയിട്ടശേഷം രക്ഷപ്പെട്ടത്. അഡീഷണൽ സബ് ഇൻസ്പെക്ടർ രഞ്ജനാണ് പരിക്കേറ്റത്.
പൊലീസ് പറയുന്നത്: കേസിലെ ഒന്നാം പ്രതിയായ യുവാവിന് പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. സംഭവദിവസം വൈകിട്ട് ഏഴുമണിയോടെ കേസിലെ ഒന്നാം പ്രതിയായ യുവാവും പിതാവും വിവാഹാലോചനയ്ക്കായി പെൺകുട്ടിയുടെ മാഞ്ഞാലിയിലെ വീട്ടിൽ എത്തിയിരുന്നു. ബന്ധുക്കളുമായി ആലോചിച്ച് പിന്നീട് അറിയിക്കാമെന്ന് പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. ഇത് അംഗീകരിക്കാൻ ഇവർ തയ്യാറായില്ല. വാക്കുതർക്കത്തിനിടെ വീടിന്റെ ജനൽ ചില്ലുകൾ യുവാവ് അടിച്ച് തകർത്ത് മടങ്ങി. സംഭവത്തിന് ശേഷം ബൈക്കുകളിൽ നിരവധി പേർ ഇവരുടെ വീടിന് സമീപത്ത് റോന്തു ചുറ്റി. ഇതോടെ ഭയചകിതരായ നാട്ടുകാർ പെൺകുട്ടിയുമായി ബന്ധുവിന്റെ വീട്ടിലേയ്ക്ക് പോകാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് രാത്രി കുടുംബസമേതം മാളയിലേയ്ക്ക് പോകുന്നതിന് കാറിൽ പെട്രാേൾ അടിക്കാൻ പോകുംവഴിയാണ് തടഞ്ഞ് നിറുത്തി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഒന്നാം പ്രതിയായ യുവാവും സംഘാംഗങ്ങളും നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.
പെൺകുട്ടിയുടെ വീടിൽ കയറി ജനൽ ചില്ലുകൾ തകർത്ത സംഭവത്തിൽ യുവാവിനും പിതാവിനുമെതിരെ ആലങ്ങാട് പൊലീസ് കേസെടുത്തു. പൊലീസിനെ ആക്രമിച്ചതിന് യഹിയയ്ക്കെതിരെ മറ്റാെരു കേസുമെടുത്തിട്ടുണ്ട്.
Discussion about this post