കൊച്ചി: ഫസല്‍ വധക്കേസില്‍ തന്റെ കുറ്റസമ്മത മൊഴിയെന്ന പേരില്‍ പോലീസ് പുറത്തുവിട്ടത് തന്നെ തല്ലി ചതച്ച ശേഷം എടുത്ത മൊഴിയെന്ന വെളിപ്പെടുത്തലുമായി സുബീഷ്. കസ്റ്റഡിയിലെടുത്ത 2016 നവംബര്‍ 17 മുതല്‍ പോലീസ് പറഞ്ഞ പ്രകാരം മൊഴി നല്‍കുന്നത് വരെ തന്നെ തല്ലി ചതച്ചു.
18-ാം തീയതി വൈകിട്ട് മര്‍ദ്ദനമേറ്റ് ബോധമറ്റു വീണ തന്നെ മൂന്ന് ആശുപത്രികളിലായി ചികിത്സിച്ചുവെന്നും സുബീഷ്. പറഞ്ഞതനുസരിച്ചില്ലെങ്കില്‍ കൊന്നു കളയുമെന്നും കുടുംബം തുലയ്ക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. 19-ാം തീയതി രാത്രി മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും മുമ്പ് എഴുതി പഠിപ്പിച്ച ശേഷം തന്നെക്കൊണ്ട് 5 ലേറെ തവണ പോലീസ് പറഞ്ഞ പ്രകാരം കാര്യങ്ങള്‍ പറയിപ്പിച്ചു. ആദ്യഘട്ടത്തില്‍ പറഞ്ഞത് ശരിയാകാത്തതിനെ തുടര്‍ന്ന് ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ഡിവൈഎസ് പിമാരായ സദാനന്ദന്, പ്രിന്‍സ് എന്നിവരാണ് തന്നെ ശാരീരികമായി ഉപദ്രവിച്ച് കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിച്ചതെന്നും സുബീഷ് പറഞ്ഞു.
പ്രമുഖ ആര്‍എസ്എസ് നേതാക്കളുടെ പേര് പറഞ്ഞാല്‍ വെറുതെ വിടാമെന്നും ഇവര്‍ പറയുകയുണ്ടായിയെന്നും സുബീഷ് വ്യക്തമാക്കി.
കൂത്തുപറമ്പ് സ്വദേശി മോഹനന് എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെ രക്ഷപ്പെടാന്‍, സഹായിച്ചുവെന്ന പേരിലാണ് പോലീസ് തന്നെ കസ്റ്റഡിയിലെടുത്തതെന്നും എന്നാല്‍ ഈ കേസിനെ പറ്റി ഒന്നും ചോദിക്കാതെ നേരെ ഫസല്‍ കേസിലേക്കാണ് പോലീസ് കടന്നതെന്നും സുബീഷ് ജനം ടിവിയോട് പ്രതികരിച്ചു.
Discussion about this post