കൊച്ചി: താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യമുണ്ടെന്നു കേരള കോൺഗ്രസ് (എം) ചെയർമാൻ കെ.എം. മാണി. ന്യൂനപക്ഷമോര്‍ച്ച കൊച്ചിയില്‍ സംഘടിപ്പിച്ച ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്തയെ ആദരിക്കുന്നചടങ്ങിൽ താമരപ്പൂക്കൾകൊണ്ടുള്ള ബൊക്കെ സമ്മാനമായി ലഭിച്ചതു പരാമർശിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പല ചടങ്ങുകൾക്കും ഇതുവരെ റോസാപ്പൂക്കളാണു കിട്ടിയിരുന്നത്. ഇപ്പോൾ താമരപ്പൂ ലഭിച്ചതിനെ പ്രത്യേകമായാണു കാണുന്നതെന്നും മാണി പറഞ്ഞു.
വായിൽ സ്വർണക്കരണ്ടിയുമായി ജനിക്കുന്നവരുണ്ട്. എന്നാൽ വായിൽ സ്വർണനാക്കുമായി പിറന്നയാളാണു മാർ ക്രിസോസ്റ്റം – മാണി പറഞ്ഞു.
പരസ്പരം ഉൾക്കൊണ്ടു ലോകത്തിനു നൻമ പകരുകയാണു ജീവിച്ചിരിക്കുന്നവരുടെ ദൗത്യമെന്നു മാർ ക്രിസോസ്റ്റം പറഞ്ഞു. സ്വാമി വിവേകാനന്ദൻ കേരളത്തെ ഭ്രാന്താലയമെന്നു വിശേഷിപ്പിച്ചു. മതത്തിന്റെ വേലിക്കെട്ടുകളിൽ മലയാളികൾ തടവിലാക്കപ്പെട്ടതിനെപ്പറ്റിയാണ് അദ്ദേഹം പറഞ്ഞത്. ജാതിയുടെയും മതത്തിന്റെയുമൊക്കെ വേർതിരിവുകൾ ഇല്ലാതാക്കുകയും സമൂഹത്തെ നേർവഴിക്കു കൊണ്ടുപോവുകയുമാണു രാഷ്ട്രീയപ്രവർത്തകർ ചെയ്യേണ്ടത് – അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷമോർച്ച സംസ്ഥാന അധ്യക്ഷൻ ജിജി ജോസഫ് അധ്യക്ഷനായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ, ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ഫാ. പോൾ തേലക്കാട്ട്, തോമസ് മാർ അത്തനാസിയോസ്, ഡോ. തോമസ് മാർ അത്തനാസിയോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Discussion about this post