തിംഫു: സിക്കിമിന്റെ സമീപ പ്രദേശമായ ഡോംഗ്ലാങ്ങിലെ ചൈനയുടെ റോഡ് നിർമ്മാണത്തിനെതിരെ ഭൂട്ടാൻ രംഗത്ത്. ചൈനയുടെ പ്രവർത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള കരാർ ലംഘനമാണെന്നും അതുകൊണ്ട് നിർമ്മാണ പ്രവർത്തികളിൽ നിന്നും ചൈന ഉടൻ പിന്മാറണമെന്നും ഭൂട്ടാൻ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് ഭൂട്ടാന്റെ പരാമർശമെന്നത് ശ്രദ്ധേയമാണ്.
അനേകം വർഷങ്ങളായി തർക്ക ബാധിത പ്രദേശമായി നിലനിൽക്കുന്ന ഡോംഗ്ലാങ്ങിൽ, പ്രത്യേകിച്ചും ഇത് സംബന്ധിച്ച് ചൈനയും ഭൂട്ടാനും തമ്മിൽ കരാർ നിലനിൽക്കുമ്പോൾ അത് ലംഘിച്ചു കൊണ്ടുള്ള ചൈനയുടെ കടന്നുകയറ്റം മേഖലയിലെ സമാധാന അന്തരീക്ഷത്തിൽ വിള്ളൽ വരുത്തിയിട്ടുള്ളതായി ഇന്ത്യയിലെ ഭൂട്ടാൻ അംബാസിഡറായ വെട്സോപ് നാംജ്യൽ പറഞ്ഞു. എന്നാൽ കാലാകാലങ്ങളായി ചൈനയുടെ ഭാഗമാണ് ഡോംഗ്ലാങ്ങെന്നും ഇക്കാര്യത്തിൽ മറ്റൊരു രാജ്യത്തിനും അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ചൈനിസ് വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു. ഇന്ത്യയെയും ഭൂട്ടാനെയും ഉദ്ധരിച്ചുകൊണ്ടായിരുന്നു ലു കാംഗിന്റെ പ്രസ്താവന.
ഡോംഗ്ലാങ്ങിലെ ചൈനയുടെ റോഡ് നിർമ്മാണത്തെ തുടർന്ന് സിക്കിം മേഖലയിൽ ഇന്ത്യയുടെയും ചൈനയുടെയും സൈനികർ തമ്മിൽ ചെറിയരീതിയിൽ സംഘർഷം നടന്നിരുന്നു. ഇതേതുടർന്ന് കൈലാസ്- മാനസസരോവർ പാതയിലേക്കുള്ള നാഥുല ചുരം ചൈന അടച്ചിരിക്കുകയാണ്.
Discussion about this post