ജെറുസലേം: ഭീകരവാദത്തിനെതിരെ ഒരുമിച്ച് പോരാടുമെന്ന് ഇന്ത്യയും ഇസ്രയേലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തോട് അനുബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഭീകരവാദത്തിനെതിരെ കൂട്ടായ പോരാട്ടം ശക്തിപ്പെടുത്തുമെന്ന് ഇരുവരും അറിയിച്ചത്.
ശാസ്ത്രസാങ്കേതിക, സാമ്പത്തിക മേഖലയിലടക്കം ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നു മോദി വ്യക്തമാക്കി. ഇന്ത്യ-ഇസ്രായേല്‍ വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രയേലും സഹോദരജനാധിപത്യ രാജ്യങ്ങളാണെന്നും ഭീകരവാദത്തിനെതിരെ സംയുക്ത പോരാട്ടം ശക്തിപ്പെടുത്തുമെന്നും നെതന്യാഹുവും പറഞ്ഞു.
നേരത്തെ, മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ മോദിയെ പ്രോട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ടെല്‍ അവീവ് വിമാനത്താവളത്തില്‍ നേരിട്ട് എത്തിയാണ് സ്വീകരിച്ചത്.
ഇന്ത്യയുടെ ദേശീയഗാനം മുഴക്കിയാണ് ഇസ്രയേല്‍ നരേന്ദ്രമോദിയെ സ്വീകരിച്ചത്. ഹിന്ദിയിൽ സ്വാഗതമാശംസിച്ച നെതന്യാഹു ഇസ്രയേൽ സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്നും നിങ്ങൾ യാഥാർഥ മിത്രമാണെന്നും പറഞ്ഞു. നമുക്ക് ഒരുമിച്ച് കൂടുതൽ നന്നായി പ്രവർത്തിക്കാനാകും. കാലങ്ങളായി അങ്ങയെ കാത്തിരിക്കുകയാണ് ഞങ്ങൾ. തുറന്ന കൈകളുമായാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. ഈ സന്ദർശനത്തിൽ മേക്ക് ഇൻ ഇന്ത്യ, മേക്ക് വിത്ത് ഇസ്രയേലാക്കി മാറ്റണമെന്നും നെതന്യാഹു ആഹ്വാനം ചെയ്തു. മോദിയുടെ സന്ദര്‍ശനം ചരിത്രപരമാണെന്നും ഭൂരിപക്ഷം പരിപാടികളിലും മോദിക്കൊപ്പം പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡന്റിനും മാര്‍പ്പാപ്പക്കും സമാനമായ സ്വീകരണമാണ് മോദിക്ക് നല്‍കുകയെന്ന് ഇസ്രായേല്‍ വൃത്തങ്ങള്‍ നേരത്തെ അറിയിച്ചിരുന്നു. സാധാരണ ഇന്ത്യന്‍ പ്രതിനിധികള്‍ ഇസ്രായേല്‍ സന്ദര്‍ശിക്കുമ്പോള്‍ പലസ്തീനും സന്ദര്‍ശിക്കുമായിരുന്നു. എന്നാല്‍ മോദി ആ പതിവ് തെറ്റിച്ചു. നരേന്ദ്രമോദിയുടെ ഇസ്രയേല്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി പാലസ്തീനില്‍ പോകുന്നില്ല.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി ഇസ്രയേലില്‍ എത്തിയിരിക്കുന്നത്. ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 25-ാം വാര്‍ഷികത്തിലാണ് മോദിയുടെ സന്ദര്‍ശനം. ആയുധ കച്ചവടമാണ് മോദിയുടെ പ്രധാന ലക്ഷ്യം. ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. അമേരിക്കയും റഷ്യയും കഴിഞ്ഞാല്‍ ഇസ്രായേലില്‍ നിന്നാണ് ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്നത്.
Discussion about this post