ടീമിന് തന്ത്രങ്ങൾ പറഞ്ഞു കൊടുക്കാൻ മഞ്ഞപ്പടയുടെ സ്വന്തം ആശാൻ അടുത്ത സീസണിൽ ഉണ്ടാകില്ലെന്ന സത്യം അംഗീകരിക്കാൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സെർബിയക്കാരനായ ഇവാൻ വുകമനോവിച്ചിനെ ബ്ലാസ്റ്റേഴ്സ് ആരാധകർ അത്രത്തോളം നെഞ്ചേറ്റിയിരിന്നു. ഒരുപക്ഷേ, ക്ലബ്ബിന്റെ ചരിത്രത്തിൽ ഇത്രധികം ആഘോഷിക്കപ്പെട്ട മറ്റൊരു പരിശീലകൻ ഉണ്ടാകില്ല. കഴിഞ്ഞ നാല് വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് എന്നാൽ ആരാധകർക്ക് ഇവാൻ ആശാനായിരുന്നു. ടീമിലെ സൂപ്പർ താരങ്ങൾക്ക് പോലുമില്ലാത്ത ജനപ്രീതി. അതായിരുന്നു ഇവാൻ വുകമനോവിച്ചിനെ ഐഎസ്എല്ലിലെ മറ്റ് കോച്ചുകളിൽ നിന്ന് വ്യത്യസ്തനാക്കിയത്.
സെർബിയക്കാരനായ ഇവാൻ 2021ൽ പരിശീലന ചുമതല ഏറ്റെടുക്കുമ്പോൾ മുൻ സീസണുകളിലെ ദുരനുഭവങ്ങൾ കാരണം ബ്ലാസ്റ്റേഴ്‌സിന്റെ ലോയൽ ഫാൻസിന് പോലും വലിയ പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. ഓരോ സീസണിലും പരിശീലകരെ മാറ്റി മാറ്റി പരീക്ഷിക്കുന്ന ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ ഹോബി തന്നെയായിരുന്നു ഇതിന് പ്രധാന കാരണം. പുതിയ കോച്ചിൽ നിന്ന് ആദ്യ സീസണിൽ ആരും അത്ഭുതങ്ങൾ പ്രതീക്ഷിച്ചില്ലെന്ന് ചുരുക്കം. പോരാത്തതിന് കോവിഡ് കാലത്തെ ഗോവയിലെ അടച്ചിട്ട മൈതാനങ്ങളിലെ പോരാട്ടങ്ങളും ഐഎസ്എല്ലിന്റെ അവശേഷിച്ച ആവേശവും തല്ലിക്കെടുത്തി.
എന്നാൽ, ആദ്യ സീസണിൽ തന്നെ എല്ലാവരെയും ഞെട്ടിക്കുന്ന കോച്ചിംഗ് മികവാണ് പഴയ യൂഗോസ്ലാവിയയുടെ സമ്പന്ന ഫുട്ബോൾ പാരമ്പര്യം പേറുന്ന ഇവാൻ വുകമനോവിച്ച് പുറത്തെടുത്തത്. ആക്രമണ ഫുട്ബോളിനും പ്രതിരോധത്തിനും ഒരുപോലെ ഊന്നൽ നൽകുന്ന ശൈലി. മികവേറിയ വിദേശ താരങ്ങൾക്കൊപ്പം ഇന്ത്യൻ താരങ്ങളെ നല്ല രീതിയിൽ സംയോജിപ്പിക്കാൻ അദ്ദേഹത്തിനായി. ഇത് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ ആത്മവീര്യം ഉയർത്തി.
പുതിയ കോച്ചിന്റെ കന്നി ഉദ്യമത്തിൽ ടീം ഐഎസ്എൽ ഫൈനലിൽ എത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്കിടയിൽ ഇവാൻ തരംഗം ആഞ്ഞടിച്ചു. ഗോവയിലെ ഫൈനൽ കാണാൻ ‘കേറി വാടാ മക്കളെ’ എന്ന ആശാന്റെ ആഹ്വാനം ആരാധകർക്ക് ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്.
2021-22 സീസണിന്റെ കലാശപ്പോരിൽ ഹൈദരാബാദ് എഫ്സിയോട് പൊരുതി കളിച്ച കൊമ്പന്മാർ വിജയത്തിന്റെ അരികിൽ നിന്നാണ് കിരീടം കൈവിട്ടത്. കേരള ബ്ലാസ്റ്റേഴ്‌സിന്റെ കന്നി ഐഎസ്എൽ കിരീടമെന്ന സ്വപ്നം പെനാൽറ്റി ഷൂട്ട് ഔട്ടിൽ ഹൈദരാബാദ് തട്ടിത്തെറിപ്പിക്കുകയായിരുന്നു.
ബ്ലാസ്റ്റേഴ്‌സ് ഹെഡ് കോച്ച് എന്ന നിലയിൽ നിർഭാഗ്യം പലപ്പോഴും ഇവാൻ വുകമനോവിച്ചിനെ പിന്തുടർന്നു. റഫറിമാരുടെ തെറ്റായ തീരുമാനങ്ങൾക്ക് ഇവാൻ ഇരയായി. ഇടയ്ക്ക് വിചാരങ്ങൾക്ക് പകരം വികാരങ്ങൾക്ക് അടിമപ്പെടുന്ന ഇവാന്റെ സ്വഭാവം അദ്ദേഹത്തെ ഐഎസ്എൽ അധികൃതരുടെ നോട്ടപ്പുള്ളിയായി മാറ്റി. ഏത് പ്രതിസന്ധി ഘട്ടത്തിലും ബ്ലാസ്റ്റേഴ്‌സ് താരങ്ങൾക്കൊപ്പം അടിയുറച്ചു നിന്ന ആശാൻ, ടീമിനായി ജീവൻ വരെ വെടിയാൻ തയ്യാറാകുന്ന ആരാധകരുടെ പ്രതീക്ഷകൾ മാനിക്കാനും പ്രത്യേകം ശ്രദ്ധിച്ചു.
2022-23 സീസണിന്റെ പ്ലേ ഓഫിലാണ് ബംഗളൂരു എഫ്സിയോട് ബ്ലാസ്റ്റേഴ്‌സ് തോൽക്കുന്നത്. സുനിൽ ചേത്രി നേടിയ വിവാദ ഫ്രീകിക്ക് ഗോളിൽ പ്രതിഷേധിച്ച് ഇവാൻ വുകമനോവിച്ചിന്റെ നേതൃത്വത്തിൽ മത്സരം പൂർത്തിയാക്കാതെ ടീം അംഗങ്ങൾ സ്റ്റേഡിയം വിടുകയായിരുന്നു. റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ച് വാക്ക് ഔട്ട് നടത്തിയതിന് വൻ പിഴയും 10 മത്സരങ്ങളിൽ വിലക്കുമാണ് ഇവാൻ നേരിട്ടത്.
ഐഎസ്എല്ലിന്റെ ഈ സീസണിലെ തുടക്കത്തിൽ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്‌സ് കാഴ്ചവെച്ചത്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് വരെ എത്തിയ കൊമ്പന്മാർക്ക് പിന്നീട് അടി തെറ്റുകയായിരുന്നു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളെ മാറി മാറി പരിക്കുകൾ വേട്ടയാടിയത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയായി. ഹോം മത്സരങ്ങളിലെ ആധിപത്യം എവേ പോരാട്ടങ്ങളിൽ ആവർത്തിക്കാൻ സാധിക്കാത്തത് ഇവാന്റെ കോച്ചിംഗിലെ പ്രധാന പോരായ്മയായി ഫുട്ബോൾ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഫിനിഷിംഗിലെ പ്രശ്നങ്ങളും മഞ്ഞപ്പടയ്ക്ക് പലപ്പോഴും വിനയായി.
എന്തായാലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വികാരമായിരുന്ന പരിശീലകനാണ് വിട ചൊല്ലിയിരിക്കുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ ഒരു ശരാശരി ടീമിനെ തന്റെ ആദ്യ സീസണിൽ തന്നെ ഫൈനൽ വരെ എത്തിക്കാനായത് ആരാധകർക്കിടയിൽ വുകമനോവിച്ചിന് പ്രത്യേക സ്ഥാനം നൽകി. കലൂർ ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിലെ ആർത്തിരമ്പുന്ന മഞ്ഞക്കടലിന് മുൻപാകെ വിജയം നേടിയ ശേഷം ആവേശത്തോടെ കൈ വീശുന്ന ഇവാൻ വുകമനോവിച്ച് ഇനി നൊസ്റ്റാൾജിയയായി മാറും. ബ്ലാസ്റ്റേഴ്‌സ് പരിശീലക സ്ഥാനത്ത് ഇനി ഏത് കൊലകൊമ്പൻ വന്നാലും ഇവാൻ വുകമനോവിച്ച് എന്ന സെർബിയൻ പരിശീലകന്റെ ലെഗസി അത് പോലെ തുടരും. ക്ലബ്ബിന്റെ ചരിത്രത്തിൽ എന്നും അദ്ദേഹത്തിനൊരു സ്ഥാനം ഉണ്ടാകും. ഇവാൻ ആശാന് എല്ലാ ഭാവുകങ്ങളും.
Discussion about this post