തിരുവനന്തപുരം: സംസ്ഥാനത്ത് ആക്രമണങ്ങളും കൊലപാതകങ്ങളും തുടരുന്ന സാഹചര്യത്തില്‍ സംഘപരിവാര്‍ ശുദ്ധീകരണവും സംഘര്‍ഷങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ലക്ഷ്യമിട്ട് ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് ഈ മാസം തന്നെ കേരളത്തിലെത്തും.
തിരുവനന്തപുരത്ത് രാഷ്ട്രീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്.എസ്.എസ്. നേതാവ് രാജേഷിന്റെ വീട് സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഞായറാഴ്ച എത്തുന്നതിന് പിന്നാലെയാണ് മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനവും. രാജേഷിന്റെ വീട് ജെയ്റ്റ്ലി സന്ദര്‍ശിക്കുന്നത് ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ്.
കേരളത്തിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ സി.പി.എമ്മിനെ പ്രതിസ്ഥാനത്തു നിര്‍ത്തിയാകും പ്രചാരണം. വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചുകൊണ്ട് ബി.ജെ.പി. ഇതിന് തുടക്കമിട്ടു. ഞായറാഴ്ച ജെയ്റ്റ്ലി കേരളത്തിലെത്തുന്നത് ഇതിന്റെ തുടര്‍ച്ചയാണ്.
അക്രമരാഷ്ട്രീയത്തിനെതിരേ കണ്ണൂര്‍മുതല്‍ തിരുവനന്തപുരംവരെ സംസ്ഥാനാധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ പ്രചാരണജാഥ നടത്താനും തീരുമാനമുണ്ട്.
സംഘപരിവാര്‍ ശുദ്ധീകരണവും സംഘര്‍ഷങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ലക്ഷ്യമിട്ട് ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവതും ഈ മാസംതന്നെ കേരളത്തിലെത്തും. സി.പി.എം.സംഘപരിവാര്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടിരുന്നു. ഭാഗവത് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കണമെന്നും യെച്ചൂരി പറഞ്ഞു. യെച്ചൂരിയുടെ അഭിപ്രായപ്രകടനത്തിനുമുമ്ബ് നിശ്ചയിച്ചതാണ് സന്ദര്‍ശനമെങ്കിലും ഉഭയകക്ഷി ചര്‍ച്ചയ്ക്കുള്ള സാധ്യത ആര്.എസ്.എസ്. കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല.
മെഡിക്കല്‍ വിവാദത്തില്‍ പ്രതിരോധത്തിലായിരുന്ന ബി.ജെ.പിക്ക് സി.പി.എമ്മിനെ തിരിച്ചടിക്കാനുള്ള വടിയാവുകയായിരുന്നു തിരുവനന്തപുരത്തെ സംഘര്‍ഷം. ഈ സാഹചര്യം പരമാവധി മുതലാക്കാന്തന്നെയാണ് സംഘപരിവാര്‍ നീക്കം.
കോഴവിവാദത്തില്‍ റിപ്പോര്‍ട്ട് ചോര്‍ത്തിയവര്‍ക്കെതിരേ ഉടന്‍ നടപടിയെടുത്ത് സംഘടനയ്ക്കുള്ളില്‍ ശുദ്ധീകരണം നടത്താനും ബി.ജെ.പി. ലക്ഷ്യമിടുന്നുണ്ട്. സംശയത്തിന്റെ നിഴലില്നില്ക്കുന്നവര്ക്കെതിരേയും നടപടിയുണ്ടാകും. റിപ്പോര്‍ട്ട് ചോര്‍ത്തിയവരെന്ന് കേന്ദ്രനേതൃത്വം സംശയിക്കുന്നവരിലേക്ക് അന്വേഷണം പരിമിതപ്പെട്ടിട്ടുണ്ട്. അന്വേഷണച്ചുമതലയുള്ള ബി.ജെ.പി. ദേശീയ സഹസംഘടനാസെക്രട്ടറി ബി.എല്‍. സന്തോഷ് മൂന്നുദിവസമായി കേരളത്തിലുണ്ട്. വെള്ളിയാഴ്ച സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി സന്തോഷ് ആശയവിനിയമം നടത്തിയിരുന്നു. രണ്ടുപേര്ക്കെതിരേയെങ്കിലും നടപടി ഉറപ്പാണെന്നാണ് സൂചന.
Discussion about this post