മുംബൈ: മുൻ കോൺഗ്രസ് നേതാവും കുടുംബവും ശിവസേനയിൽ. മുതിർന്ന നേതാവ് സഞ്ജയ് നിരുപമും കുടുംബവുമാണ് ശിവസേന ഷിൻഡെ പക്ഷത്തിൽ ചേർന്നത്. വർഷങ്ങൾക്ക് ശേഷം താൻ ജന്മഗൃഹത്തിൽ തിരിച്ച് എത്തിയതായി ശിവസേനയിൽ ചേർന്നതിന് പിന്നാലെ സഞ്ജയ് നിരുപം പ്രതികരിച്ചു.
അദ്ദേഹത്തിനൊപ്പം ഭാര്യയും മകളുമാണ് ശിവസേനയിൽ ചേർന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു പാർട്ടി പ്രവേശനം. മൂന്ന് പേരെയും ഷിൻഡെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഒരിക്കലും നിരുപമിന്റെ വിശ്വാസം പാർട്ടി തകർക്കില്ലെന്നും ഷിൻഡെ പറഞ്ഞു,
കോൺഗ്രസിൽ ആയിരിക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അദ്ദേഹത്തിന് താത്പര്യം ഉണ്ടായിരുന്നു. എന്നാൽ ശിവസേനയിൽ ചേരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം ഒരു കാര്യവും തങ്ങളോട് ആവശ്യപ്പെട്ടില്ല. പാർട്ടിയോടുള്ള വിശ്വാസത്തെ തുടർന്നാണ് അദ്ദേഹം ശിവസേനയിൽ എത്തിയത്. ഈ വിശ്വാസം ഒരിക്കലും ഇല്ലാതാക്കില്ലെന്നും ഷിൻഡെ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് നിരുപം കോൺഗ്രസ് വിട്ടത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പാർട്ടിയിൽ നിന്നും നേതൃത്വം പുറത്താക്കുകയായിരുന്നു. ബിഹാർ സ്വദേശിയായ സഞ്ജയ് നിരുപം ശിവസേനയിലൂടെ തന്നെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ചത്. പിന്നീട് പാർട്ടിയുമായുള്ള അസ്വാരസ്യത്തെ തുടർന്ന് 2005 ൽ കോൺഗ്രസിൽ ചേരുകയായിരുന്നു.
Discussion about this post