ബീജിങ്ങ്: ചൈനയുടെ സൈനിക ശക്തിയെക്കുറിച്ച് മോദി അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് ഭീഷണിയുമായി വീണ്ടും ചൈന. ഔദ്യോഗിക ദിനപ്പത്രമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തിലാണ് പരാമാര്‍ശം. ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കരുത്തിനെക്കുറിച്ചാണ് ലേഖനത്തില്‍ വര്‍ണ്ണിക്കുന്നത്. മോദി സര്‍ക്കാരിനെയതിരെയും ലേഖനത്തില്‍ ശക്തമായ വിമര്‍ശനമുണ്ട്. മോദി സര്‍ക്കാര്‍ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് ഇന്ത്യയുടെ സമാധാനപരമായ വികാസത്തെയും അഭിമാനത്തെയും തകര്‍ക്കുന്നുവെന്നും ലേഖനത്തില്‍ ആരോപിക്കുന്നു. ഈ സ്വാഭാവം മോദി സര്‍ക്കാര്‍ നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യ സ്വയം രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്.
ഡോക്ലായില്‍നിന്ന് ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ രണ്ടാഴ്ചയ്ക്കകം ചൈനയുടെ ഭാഗത്തുനിന്നും ചെറിയ സൈനിക നടപടിയുണ്ടാകുമെന്നാണ് പ്രതിരോധരംഗത്തെ വിദഗ്ധരെ ഉദ്ധരിച്ച് ഗ്ലോബല്‍ ടൈംസ് പറയുന്നത്. ഇത്തരമൊരു നീക്കമുണ്ടായാൽ അത് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും പത്രത്തിന്റെ മുഖപ്രസംഗത്തിൽ പറയുന്നു.
ഡോക്ലാം സംഘര്‍ഷം ആരംഭിച്ചിട്ട് 50 ദിവസമായി. ഇതുവരെ ഇരു രാജ്യങ്ങളും വിഷയത്തില്‍ സമാധാനപരമായ ചര്‍ച്ച ആരംഭിച്ചിട്ടില്ല. ചൈന തുടരെത്തുടരെയുള്ള മുന്നറിയിപ്പുകളും താക്കീതുകളുമായി രംഗത്തു വരികയാണ്. സമവായത്തിനുള്ള നീക്കങ്ങള്‍ തുടരുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ വക്താവ് ഗോപാല്‍ ബാംഗ്ലേ വ്യക്തമാക്കിയിട്ടുണ്ട്.
ഡോക്ലാമില്‍ നിന്ന് രണ്ടാഴ്ചക്കുള്ളില്‍ സൈന്യം പിന്‍വലിഞ്ഞിരിക്കണം. അതല്ലെങ്കില്‍ ഇന്ത്യക്കെതിരെ മിലിട്ടറി ഓപ്പറേഷന് ചൈനീസ് സൈന്യം സജ്ജമാകുമെന്നാണ് ലേഖനത്തില്‍ പറയുന്നത്. ചൈനയുടെ അധീനതയിലുള്ള സ്ഥലത്ത് ഇന്ത്യ അതിക്രമിച്ചു കയറിയത് അധികനാള്‍ ചൈനക്ക് സഹിക്കാനാകില്ല. പിന്‍വലിയാന്‍ ഇന്ത്യ തയ്യാറായില്ലെങ്കില്‍ മിലിട്ടറി ഓപ്പറേഷനല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും ലേഖനത്തില്‍ പറയുന്നു.
ആക്രമിക്കാന്‍ വരുന്ന ഏതു ശത്രുവിനെയും പോരാടി തോല്‍പ്പിക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്നാണ് ചൈനയിലെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചു നടന്ന പരേഡിലാണ് ചിന്‍പിങ് പ്രസ്താവിച്ചത്. എന്നാല്‍ ശത്രുവാരാണെന്ന് ചിന്‍പിങ്ങ് പറഞ്ഞിട്ടുമില്ല. ശത്രു ആരായാലും അവര്‍ക്കെതിരെ പോരാടി ജയിക്കാനുള്ള ആത്മവിശ്വാസവും കഴിവും തങ്ങളുടെ സൈന്യത്തിനുണ്ടെന്നാണ് ചിന്‍പിങ്ങ് വ്യക്തമാക്കിയിരിക്കുന്നത്.
12,000 സൈനികരാണ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങളോട് അനുബന്ധിച്ചു നടന്ന പരേഡില്‍ പങ്കെടുത്തത്. 129 എയര്‍ക്രാഫ്റ്റുകളും മറ്റ് യുദ്ധോപകരണങ്ങളും ഡിസ്‌പ്ലേക്ക് വെച്ചിരുന്നു. ഡോക്ലാം വിഷയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു യുദ്ധം അനിവാര്യമാണെങ്കില്‍ തങ്ങള്‍ അതിന് സജ്ജമാണെന്ന് ചൈന നേരത്തേ വ്യക്തമാക്കിയിരുന്നു. ചൈന നടത്തിയ പരേഡ് ഇന്ത്യക്കുള്ള മുന്നറിയിപ്പാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നുണ്ട്.
സര്‍വ്വ സന്നാഹങ്ങളുമായി ചൈന 12,000 സൈനികരും 129 പോര്‍വിമാനങ്ങളും 600 ഓളം തരത്തിലുള്ള ആയുധങ്ങളും 59 തോളം പ്രതിരോധ സംവിധാനങ്ങളും ആണവ മിസൈലുകളും ഉപയോഗിച്ചായിരുന്നു പീപ്പിള്‍ ലിബറേഷന്‍ ആര്‍മി 90ാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ചുള്ള പരേഡ് നടത്തിയത്. ചൈന തദ്ദേശീയമായി വികസിപ്പിച്ച ബാലിസ്റ്റിക് മിസൈലുകളും ഭൂഖണ്ഡാന്തര മിസൈലുകളും പരേഡില്‍ പ്രദര്‍ശിപ്പിച്ചു.
ടിബറ്റിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചൈനീസ് സേന യുദ്ധ സമാനമായ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങളും ചൈന പുറത്തുവിട്ടിട്ടുണ്ട്. ഇന്ത്യയ്ക്ക് മുന്നറിയിപ്പെന്ന രീതിയിലാണ് ദൃശ്യങ്ങള്‍. ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ ബ്രോഡ്കാസ്റ്റ് ആണ് വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. മിസൈലുകള്‍ വിക്ഷേപിക്കുന്നതിന്റെയും ശക്തമായ സ്‌ഫോടനങ്ങളുടെയും പീരങ്കികള്‍ ഉപയോഗിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ വിഡിയോയില്‍ കാണാം.
അതേസമയം യുദ്ധം ഒന്നിനും പരിഹാരമല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ലോക്‌സഭയെ അറിയിച്ചു. വിജ്ഞാനത്തിലൂടെ കാര്യങ്ങള്‍ പരിഹരിക്കുകയാണ് ചെയ്യേണ്ടതെന്നും സുഷമ പറഞ്ഞു.
Discussion about this post