ആലപ്പുഴ: നിരോധിച്ച 500, 1000 രൂപയുടെ നോട്ടുകള്‍ എവിടേക്കാണ് ചെന്നെത്തുകയെന്ന കാര്യത്തില്‍ വ്യക്തതയ്ക്കായി റിസര്‍വ് ബാങ്ക് അധികൃതര്‍ക്ക് കത്ത് നല്‍കിയതായി ആലപ്പുഴയിലെ കേസ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്‍.
മാത്രമല്ല അസാധു നോട്ട് കടത്തലിനു പിന്നിലെ ദുരൂഹത നീക്കാന്‍ സംസ്ഥാന പോലീസ് കേന്ദ്രഏജന്‍സികളുടെ സഹായം തേടി. ആലപ്പുഴ ജില്ലയില്‍ സമീപകാലത്ത് പോലീസ് പിടികൂടിയ കോടികളുടെ അസാധുനോട്ടുകള്‍ കടത്തിയ രണ്ടു കേസുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്‍.ഐ.എ, റോ തുടങ്ങിയ ഏജന്‍സികള്‍ക്ക് കൈമാറി.
കായംകുളം, ചേര്‍ത്തല എന്നിവിടങ്ങളില്‍ നിന്നായി രണ്ടു സംഘങ്ങള്‍ അറസ്റ്റിലായിരുന്നു. കായംകുളത്തു പിടിയിലായ സംഘത്തിന്റെ പക്കല്‍ എട്ടു കോടി രൂപയുടെ കറന്‍സികളാണുണ്ടായിരുന്നത്. മണിച്ചെയിന്‍ മാര്‍ക്കറ്റിങ് രീതിയിലാണ് ഇത്തരക്കാരുടെ പ്രവര്‍ത്തനമെന്നാണ് അറിയുന്നത്. താഴേത്തട്ടിലുള്ളവരാണ് പിടിയിലാകുന്നത്. ഇതിന് രാജ്യാന്തരതലത്തില്‍ പ്രവര്‍ത്തിക്കുന്നവരാകാം ചുക്കാന്‍ പിടിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. പിടിയിലായവരെ സംബന്ധിച്ച വിവരങ്ങളും ഇതുവരെയുള്ള അന്വേഷണ പുരോഗതിയും എന്‍.ഐ.എ. ഉള്‍പ്പടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തിനകത്തും പുറത്തുമായി പോലീസ് അന്വേഷണം തുടരുകയാണ്. കായംകുളം കേസില്‍ ഉള്‍പ്പെട്ടെന്ന് സംശയിക്കുന്ന രണ്ട് പേരെക്കൂടി കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ നോട്ട് എവിടെയും മാറ്റിയെടുക്കാന്‍ സൗകര്യം ലഭ്യമല്ലെന്നതിനാല്‍ എവിടേക്കാണ് ഇത് പോകുന്നതെന്ന സംശയം നിലനില്‍ക്കുകയാണ്. ലക്ഷം രൂപയുടെ അസാധു നോട്ടിന് 10,000 രൂപ മുതല്‍ 20,000 രൂപ വരെയാണ് താഴേത്തട്ടില്‍ ഇത്തരം സംഘങ്ങള്‍ മൂല്യം നിശ്ചയിച്ചിട്ടുള്ളത്.
അതുകൊണ്ടുതന്നെ മേല്‍ത്തട്ടിലുള്ളവര്‍ക്കാണ് ഉയര്‍ന്ന കമ്മിഷനെന്നും വ്യക്തമാണ്. രഹസ്യസംവിധാനത്തിലൂടെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഇപ്പോഴും കഴിയുന്നുണ്ടെന്നുതന്നെയാണ് പോലീസിന്റെയും കേന്ദ്ര ഏജന്‍സികളുടെയും നിഗമനം. റിസര്‍വ് ബാങ്ക്, കേന്ദ്ര ഏജന്‍സി അധികൃതരുടെ അന്വേഷണത്തിലെ ഇതു സംബന്ധിച്ച വ്യക്തത െകെവരികയുള്ളൂ.
Discussion about this post