തിരുവനന്തപുരം: ജിഎസ്ടിയിലേക്കുള്ള മാറ്റത്തിനു ശേഷം സംസ്ഥാനത്തിനു ഇതുവരെ ലഭിച്ച നികുതി വരുമാനം 500 കോടി രൂപ. സംസ്ഥാനത്തു രണ്ടര ലക്ഷം വ്യാപാരികളാണ് ഇപ്പോൾ ജിഎസ്ടി ശൃംഖലയ്ക്കു കീഴിലുള്ളത്. ഇതിൽ 80,000 പേർ ഇതുവരെ ജൂലൈയിലെ റിട്ടേൺ സമർപ്പിച്ചു. ഇവരിൽ 30,000 പേരാണ് ഇതുവരെ നികുതി അടച്ചത്. ഇവരില്‍ നിന്ന് മാത്രം ലഭിച്ചതാണ് 500 കോടി രൂപ. ബാക്കിയുള്ള 50,000 പേർ കൂടി നികുതി അടച്ചാല്‍ നികുതി വരുമാനം ഇരട്ടിയിലധികമാകും.
എന്നാൽ, വ്യാപാരികൾക്കു നികുതി അടയ്ക്കാൻ ഇനിയും അവസരമുള്ളതിനാലും കേന്ദ്രം പിരിച്ച ഐജിഎസ്ടിയുടെ പങ്ക് ലഭിക്കാനുള്ളതിനാലും ആദ്യ മാസമായ ജൂലൈയിലെ നികുതി 1000 കോടി കവിയുമെന്നാണു പ്രതീക്ഷയെന്നു ജിഎസ്ടി വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കി. ഇന്നാണു പിഴ കൂടാതെ വ്യാപാരികൾക്കു ജിഎസ്ടി അടയ്ക്കാനുള്ള അവസാന തീയതി.
കേരളത്തിലേക്ക് ഉൽപന്നങ്ങൾ എത്തിച്ച ഇതര സംസ്ഥാനത്തെ വ്യാപാരികളിൽ നിന്നുള്ള നികുതിയുടെ വിഹിതം ഇതുവരെ കേന്ദ്രം സംസ്ഥാനങ്ങൾക്കു കൈമാറിയിട്ടില്ല. ഇതുകൂടി ലഭിക്കുമ്പോൾ വരുമാനം ഇരട്ടിയാകുമെന്നാണു കണക്കുകൂട്ടൽ. അങ്ങനെ വരുമ്പോൾ മുൻപ് വാറ്റിൽ നിന്നു ലഭിച്ചിരുന്നത്ര നികുതി ജിഎസ്ടി വഴിയും കേരളത്തിനു കിട്ടും.
Discussion about this post