പാട്ന: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിഹാര്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട അശോക് ചൗധരി. താന്‍ ദളിതനായതിനാലാണ് അര്‍ധരാത്രി തന്നെ പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കിയതെന്ന് അശോക് ചൗധരി ആരോപിച്ചു.
‘താന്‍ സ്ഥാനം രാജിവെയ്ക്കാന്‍ തയ്യാറായിരുന്നു. ഒരിക്കലും പദവിയില്‍ കടിച്ചുതൂങ്ങാന്‍ ഹൈക്കമാന്‍ഡിനു മുന്നില്‍ പോയിട്ടില്ല. അവരുടെ നിലപാടുകളെ ചോദ്യം ചെയ്തിട്ടുമില്ല. അച്ചടക്കമുള്ള കോണ്ഗ്രസുകാരന് എന്ന നിലയില്‍ പ്രവര്‍ത്തിച്ച തനിക്ക് മാന്യമായി സ്ഥാനമൊഴിയാന്‍ അവസരം നല്‍കാമായിരുന്നു. എന്നാല്‍ തന്നെ അറിയിക്കുക പോലും ചെയ്യാതെ, രാത്രി വൈകി പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു’ അശോക് ചൗധരി പറഞ്ഞു.
എന്തായാലും കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും, പാര്‍ട്ടി പിളര്ത്തില്ലെന്നും അശോക് ചൗധരി പറഞ്ഞു. കഴിഞ്ഞ നാലുവര്‍ഷമായി ബിഹാര്‍ പിസിസി അധ്യക്ഷനാണ് അശോക് ചൗധരി.
ബിഹാര്‍ നിയമസഭയിലെ 27 കോണ്‍ഗ്രസ് അംഗങ്ങളില്‍ 20 പേരും അശോക് ചൗധരിയെ അനുകൂലിക്കുന്നവരാണ്. പാര്‍ട്ടിയില്‍ പിളര്പ്പുണ്ടാക്കില്ലെന്ന് അശോക് ചൗധരി പറഞ്ഞെങ്കിലും, അദ്ദേഹത്തിന്റെ അനുയായികള്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ഒരു വിഭാഗം കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ജെ.ഡി.വിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചൗധരിയെ മാറ്റിയത്. വിമതപക്ഷത്തിന് നേതൃത്വം നല്‍കുന്നത് ചൗധരിയായിരുന്നു. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അടുപ്പക്കാരനെന്ന നിലയിലാണ് ചൗധരി പി.സി.സി അധ്യക്ഷനായത്. മഹാസഖ്യം സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഇദ്ദേഹം.
Discussion about this post