ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാമിൽ വീണ്ടും ഭീകരരുമായി ഏറ്റുമുട്ടൽ. റെഡ്‌വാനി മേഖലയിലാണ് ഏറ്റുമുട്ടൽ. പ്രദേശത്തേക്ക് കൂടുതൽ സുരക്ഷാ സേന എത്തിയിട്ടുണ്ട്.
വൈകീട്ടോടെയായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം വധിച്ച ഭീകരർക്കൊപ്പമുണ്ടായിരുന്ന ആളെ കണ്ടെത്തുന്നതിന് വേണ്ടി വൈകീട്ടോടെ സുരക്ഷാ സേന പരിശോധന നടത്തുകയായിരുന്നു. ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ വെടിവയ്പ്പ് ഉണ്ടായി. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരനെ സുരക്ഷാ സേന വളഞ്ഞതായാണ് സൂചന.
രണ്ട് ഭീകരരെ വധിച്ചതിന് പിന്നാലെ പരിശോധന താത്കാലികമായി സുരക്ഷാ സേന നിർത്തിവച്ചിരുന്നു. എന്നാൽ ഭീകരനെ കണ്ടെത്താൻ വീണ്ടും പരിശോധന ആരംഭിക്കുകയായിരുന്നു. 24 മണിക്കൂറിന് ശേഷമാണ് ഇവിടെ ഏറ്റുമുട്ടൽ തുടങ്ങിയത്.
തിങ്കളാഴ്ച മുതലായിരുന്നു പ്രദേശത്ത് ഏറ്റുമുട്ടൽ ആരംഭിച്ചത്. പ്രദേശത്ത് ഭീകരരുടെ സാന്നിദ്ധ്യം ഉള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എത്തിയതായിരുന്നു സുരക്ഷാ സേന. എന്നാൽ ഇവർക്ക് നേരെ ഭീകരർ വെടിയുതിർത്തു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ തലയ്ക്ക് വൻതുക പാരിതോഷികം പ്രഖ്യാപിച്ച നേതാവ് ഉൾപ്പെടെ രണ്ട് ലഷ്‌കർ ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.
Discussion about this post