തിരുവനന്തപുരം: കൂടുതല്‍ ഇതര സംസ്ഥാനങ്ങൾ മത്സരിച്ച് ഇന്ധന നികുതി കുറയ്ക്കാൻ തുടങ്ങിയതോടെ കേരളത്തിന് മേൽ സമ്മർദ്ദമേറി. കേന്ദ്ര എക്സൈസ് നികുതി രണ്ടുരൂപ കുറച്ചതിന് പിന്നാലെ മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ ബി.ജെ.പി സംസ്ഥാനങ്ങളും ഹിമാചൽപ്രദേശ്, കർണാടക തുടങ്ങിയ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും വാറ്റ് നികുതി കുറച്ചുകൊണ്ട് വിലകുറച്ചു.
തങ്ങളുടെ ഭരണകാലത്ത് വാറ്റ് നികുതി കുറച്ച് ഇന്ധനവില പിടിച്ചുനിറുത്തിയത് ചൂണ്ടിക്കാട്ടി യു.ഡി.എഫ് സംസ്ഥാന ഹർത്താലും പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതോടെ ജനക്ഷേമത്തിൽ കേരളമോഡൽ ഉയർത്തിക്കാട്ടുന്ന ഇടതുമുന്നണി സർക്കാർ സമ്മർദ്ദത്തിലായിരിക്കുകയാണ്.
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 45 ഡോളറിൽ നിന്ന് 48 ഡോളറായതും പമ്പുകളുടെ കമ്മിഷൻ അൻപത് പൈസ കൂട്ടിയതും റിഫൈനറികളുടെ മാർജിൻ ഒരു രൂപ വർദ്ധിപ്പിച്ചതുമാണ് വിലകൂടുന്നതിന് കാരണമായി പറയുന്നത്. ജനങ്ങളുടെ പ്രതിഷേധവും സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും കണക്കിലെടുത്താണ് കേന്ദ്രസർക്കാർ എക്സൈസ് നികുതി നാമമാത്രമായി കുറച്ചത്.
സംസ്ഥാനത്തിന്റെ മൂന്നാമത്തെ വലിയ വരുമാനമാണ് ഇന്ധനനികുതി. 1200 കോടി രൂപയുടെ വാണിജ്യനികുതിയും 700 കോടിയുടെ മദ്യനികുതിയും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനം കിട്ടുന്നത് ഇന്ധനത്തിലാണ്. നിർവഹണചെലവ് കുറവാണെന്നതും നേട്ടമാണ്. കഴിഞ്ഞമാസം 525 കോടിയാണ് സംസ്ഥാനത്തിന് ലഭിച്ച ഇന്ധന നികുതി.
Discussion about this post