തിരുവനന്തപുരം: തന്നെ ബ്ലാക് മെയിൽ ചെയ്തതിന് പിന്നിൽ കേരളാ കോൺഗ്രസ്(ബി) നേതാവ് ആർ. ബാലകൃഷ്ണ പിള്ളയല്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിൽ വന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. എന്നാൽ തന്നെ ബ്ലാക് മെയിൽ ചെയ്തയാളുടെ പേര് പിന്നീട് വെളിപ്പെടുത്തും. ഇപ്പോൾ അതിനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സരിതയുടെ കത്ത് അടിസ്ഥാനമാക്കിയാണ് തനിക്കെതിരെ കമ്മിഷൻ ആരോപണമുന്നയിച്ചിരിക്കുന്നത്. എന്നാൽ ഈ കത്തിന്റെ ആധികാരികത പരിശോധിക്കാൻ കമ്മീഷൻ തയ്യാറായില്ല. രണ്ട് കത്തുകളും വന്ന സാഹചര്യം കമ്മിഷൻ പരിഗണിച്ചില്ല. ഈ കത്തിൽ തന്റെ പേരില്ലെന്ന സ്വതന്ത്ര സാക്ഷിയുടെ മൊഴി പരിഗണിച്ചില്ല. പരസ്യമായി അധിക്ഷേപിക്കാനുള്ള അവസരമാണ് കമ്മിഷൻ ഒരുക്കിയത്. ഇത് അനീതിയാണെന്നും രാഷ്ട്രീയ മര്യാദയല്ലെന്നും അദ്ദേഹം പറഞ്ഞു.
സോളാർ അഴിമതിയിൽ സർക്കാരിന് ഒരു പൈസ പോലും നഷ്ടമുണ്ടായിട്ടില്ല. എന്നാൽ കമ്മിഷന്റെ ചെലവും, പൊലീസ് സുരക്ഷയുമെല്ലാം സർക്കാരിന് വന്ന നഷ്ടങ്ങളാണെന്നാണ് കമ്മീഷൻ കണ്ടെത്തിയത്. ഇന്ന് ഇറങ്ങിയ ചില പത്രങ്ങൾ എന്നെയും ചില യു.ഡി.എഫ് നേതാക്കളെയും പ്രതികളാണെന്നാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മാദ്ധ്യമങ്ങളെ കുറ്റം പറയുന്നില്ല. കാരണം താൻ പ്രതിയാണെന്ന പ്രസ്താവന കമ്മിഷന്റെ കണ്ടെത്തലുകളെന്ന പേരിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണ് മാദ്ധ്യമങ്ങൾക്ക് എത്തിച്ചു കൊടുത്തതെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post