തിരുവനന്തപുരം : സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങ് നടപ്പിലാക്കണമെന്ന ആവശ്യവുമായി കെഎസ്ഇബി. കടുത്ത ചൂടിനെ തുടർന്ന് കുതിച്ചുയരുന്ന വൈദ്യുതി ഉപയോഗം കുറയ്ക്കാൻ വൈദ്യുതി നിയന്ത്രണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി സർക്കാരിനെ സമീപിച്ചു. കേരളത്തിൽ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ എത്തിയ അവസ്ഥയിലാണുള്ളത്. അണക്കെട്ടുകളിൽ രണ്ടാഴ്ചത്തെ വൈദ്യുതിയ്ക്കുള്ള വെള്ളം മാത്രമാണ് ഇനി ശേഷിക്കുന്നത് എന്നും കെഎസ്ഇബി സർക്കാരിനെ അറിയിച്ചു.
റെക്കോർഡ് വൈദ്യുതി ഉപഭോഗം കാരണം ലോഡ് കൂടി പലസ്ഥലങ്ങളിലും ട്രാൻസ്ഫോർമറുകൾ ട്രിപ്പ് ആകുന്നു എന്നും കെഎസ്ഇബി അറിയിച്ചു. ഇതുവരെയായി 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലായി. ഈ കാരണം കൊണ്ട് പല മേഖലകളിലും 15 മിനിറ്റ് മുതൽ അരമണിക്കൂർ വരെ അപ്രഖ്യാപിത ലോഡ് ഷെഡിങ്ങ് നടപ്പിലാക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഈ നിയന്ത്രണങ്ങൾക്കെതിരെ ജനം കെഎസ്ഇബി ജീവനക്കാർക്ക് നേരെ തിരിയുകയാണ്. അതിനാൽ സർക്കാർ തന്നെ നേരിട്ട് ലോഡ് ഷെഡിങ്ങ് പ്രഖ്യാപിക്കണം എന്നാണ് കെഎസ്ഇബി ആവശ്യപ്പെടുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം കേരളത്തിൽ ലോഡ് ഷെഡിങ്ങ് നടപ്പിലാക്കുമെന്ന് നേരത്തെ തന്നെ സൂചനകൾ ഉണ്ടായിരുന്നു. വൈദ്യുതി നിയന്ത്രണം കൊണ്ടുവന്നില്ലെങ്കിൽ സംസ്ഥാനത്ത് വലിയ പ്രതിസന്ധി ഉണ്ടാകുമെന്ന് നേരത്തെ വൈദ്യുതി വകുപ്പ് മന്ത്രിയും വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം ആണ് ഇപ്പോൾ വൈദ്യുതി വിതരണ ശൃംഖലയിൽ സ്ഥിരമായി കേടുപാടുകൾ ഉണ്ടാകുന്നതായി കെഎസ്ഇബിയും പരാതി ഉന്നയിക്കുന്നത്.
Discussion about this post