തിരുവനന്തപുരം:കേരളത്തിലെ തീരമേഖലയില്‍ മണിക്കൂറില്‍ 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീ ക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തില്‍ ചില സ്ഥലങ്ങളില്‍ കനത്ത മഴ തുടരും. അടുത്ത 24 മണിക്കൂര്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്നു മുന്നറിയിപ്പുണ്ട്.
ലക്ഷദ്വീപിന്റെ വടക്കുഭാഗത്തു മണിക്കൂറില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശും. 24 മണിക്കൂറിന് ശേഷം കാറ്റിന്റെ വേഗത കുറയും.ഓഖി ചുഴലിക്കാറ്റ് ലക്ഷദ്വീപില്‍ കനത്ത നാശം വിതച്ചിരിക്കുകയാണ്. അമിനി, മിനിക്കോയി ദ്വീപുകളുടെ ഇടയ്ക്കാണ് ഇപ്പോള്‍ കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റ് തീരം വിട്ടാലും കൂറ്റന്‍ തിരമാലകള്‍ ഉണ്ടാകും.
ചുഴലിക്കാറ്റിനെ തുടര്‍ന്ന് നിരവധി മത്സ്യ തൊഴിലാളികള്‍ കടലില്‍ കുടുങ്ങിയിരിക്കുകയാണ്. കടലില്‍ നിന്ന് നാവികസേന ഒരു മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹവുമായി വ്യോമസേനയുടെ ഹെലികോപ്റ്റര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കല്‍ ഏരിയയില്‍ എത്തി. ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 14 ആയി.
അതേസമയം ലക്ഷദ്വീപില്‍ കാറ്റും മഴയും കുറഞ്ഞിട്ടുണ്ട്. ഇടവിട്ട് മഴയും കാറ്റും ഉണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മിനിക്കോയ് ലൈറ്റ്ഹൗസിന്റെ ജനല്‍ പൊട്ടിയിട്ടുണ്ട്. ഇവിടുത്തെ ജീവനക്കാരായ സുജിത്തും പോളും ഒറ്റപ്പെട്ട നിലയിലാണ്. ഇവര്‍ക്കു ഭക്ഷണം ലഭിക്കുന്നില്ല. ഭക്ഷണം കിട്ടണമെങ്കില്‍ അഞ്ചു കിലോമീറ്റര്‍ സഞ്ചരിക്കണം. എന്നാല്‍ മരങ്ങള്‍ വീണതിനാല്‍ യാത്ര സാധിക്കുന്നില്ലെന്നും ഇവര്‍ അറിയിച്ചു. കവരത്തി ബീച്ചിന്റെ വശങ്ങളില് മരങ്ങള്‍ വീണു വഴി ഇല്ലാതായി. കവരത്തിയില്‍ കടലിനോട് ചേര്‍ന്നുള്ള ഫാം ഹൗസില്‍നിന്ന് മൃഗങ്ങളെ മാറ്റി. കല്പേനി ഹെലിപാഡ് മുങ്ങി.
മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തിലാണ് ലക്ഷദ്വീപില്‍ ചുഴലിക്കാറ്റ് വീശിയത്. കല്‍പേനയിലും മിനിക്കോയിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. മിനിക്കോയില്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. ബേപ്പൂരില്‍നിന്ന് ലക്ഷദ്വീപിലേക്കു പോകേണ്ടിയിരുന്ന കപ്പല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കിയിരുന്നു. ഇവര്‍ക്കു ഭക്ഷണമോ താമസസൗകര്യമോ നല്‍കില്ലെന്ന നിലപാടിലാണ് അധികൃതരെന്നാണു വിവരം. കപ്പല്‍ റദ്ദാക്കിയതോടെ ബേപ്പൂരില്‍ കുടുങ്ങിയത് 102 പേരാണ്.
രക്ഷാപ്രവര്‍ത്തനത്തിന് നാവികസേന രംഗത്തെത്തിയിട്ടുണ്ട്. മിനിക്കോയി, കല്പേനി ദ്വീപുകളില്‍ ഓഖി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാത്രി ആഞ്ഞടിച്ചിരുന്നു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നടിഞ്ഞെന്ന് ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കേരള തീരത്തേക്കാള്‍ ശക്തിപ്രാപിച്ചാണ് ഓഖി ലക്ഷദ്വീപിനു മുകളിലെത്തിയത്. ലക്ഷദ്വീപില്‍ ശനിയാഴ്ച 190 കി.മീ. വേഗത്തില്‍ വരെ കാറ്റിനു സാധ്യതയുണ്ട്. കല്പേനിയില് തയാറാക്കിയ ഹെലിപ്പാഡും കരയിലേക്ക് തിരയടിച്ചു കയറാതിരിക്കാന്‍ ഒരുക്കിയ സംവിധാനങ്ങളും കനത്ത തിരയില്‍ തകര്‍ന്നു. ചുഴലിക്കാറ്റ് വരുന്നതായി മുന്നറിയിപ്പു നേരത്തേ ലഭിച്ചതിനു തുടര്‍ന്നു സ്വീകരിച്ച നടപടികള്‍ രക്ഷാദൗത്യം വേഗത്തിലാക്കാന്‍ സഹായിച്ചതായും എംപി പറഞ്ഞു. കവരത്തിയില്‍ മുങ്ങിപ്പോയ ഉരുവില്‍നിന്ന് ഏഴു പേരെ രക്ഷപ്പെടുത്തി. മിനിക്കോയിയിലും കല്പേനിയിലും അഞ്ചു വീതം മത്സ്യബന്ധന ബോട്ടുകള്‍ മുങ്ങിപ്പോയി.
കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങുമായി ഫോണില്‍ ചര്‍ച്ച നടത്തിയതായും എംപി അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തില്‍നിന്നു പ്രത്യേക സംഘത്തെ അയയ്ക്കാമെന്നു കേന്ദ്രമന്ത്രി ഉറപ്പു നല്‍കിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഓഫിസുമായും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. കേരളതീരത്തുനിന്നു മിനിക്കോയ് ദ്വീപ് വഴി തിരിഞ്ഞ ഓഖി ഞായറാഴ്ച ഗുജറാത്ത് തീരത്തേക്കു കടക്കുമെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിരീക്ഷണം. ഗുജറാത്ത് തീരത്തടുക്കുമ്പോഴേക്കും ശക്തി കുറഞ്ഞു ന്യൂനമര്‍ദം മാത്രമായി മാറും.
വെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ വീശിത്തുടങ്ങിയ ശക്തിയേറിയ കാറ്റില്‍ മരങ്ങള്‍ കടപുഴകി. തുടര്‍ന്ന് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാറ്റും മഴയും ലക്ഷദ്വീപില്‍ നാശം വിതയ്ക്കുമെന്നാണു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. റോഡ്, വീടുകള്‍, വൈദ്യുതി ശൃംഖല, കൃഷി എന്നിവയ്ക്കു നാശനഷ്ടം ഉണ്ടാവും. മിനിക്കോയ്, കല്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്ട്ടന്, ബിത്ര, ചെത്ലത്ത് എന്നിവിടങ്ങളില്‍ കൂറ്റന്‍ തിരമാലയുണ്ടാവും. 7.4 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയടിക്കുമെന്നാണ് അറിയിപ്പ്.
കവരത്തിയില്‍ നാവികസേനയ്ക്കോ തീരസംരക്ഷണ സേനയ്ക്കോ ഇപ്പോള്‍ തിരച്ചില്‍ ഹെലികോപ്റ്ററുകളില്ല. താല്‍ക്കാലികമായി എത്തിച്ച ഹെലികോപ്റ്ററിനു ദീര്‍ഘനേരം തിരച്ചില്‍ നടത്താനുള്ള ശേഷിയില്ല. കാറ്റ് ശക്തമായതോടെ ജനങ്ങള്‍ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് മാറുകയാണ്.
കവരത്തിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെ അഗത്തിയിലാണ് എയ്റോഡ്രോമുള്ളത്. ഇവിടേക്ക് 72 സീറ്റുള്ള വിമാനമാണു പ്രതിദിന സര്‍വീസ് നടത്തുന്നത്. ഈ സര്‍വീസ് ഇന്നലയോടെ നിര്‍ത്തിവച്ചു. ശക്തമായ കാറ്റാണു ലക്ഷദ്വീപില്‍ വീശുന്നതെന്നും ദ്വീപിന്റെ ഉള്ളിലായി വലിയ വെള്ളകെട്ടുകള്‍ രൂപപെട്ടിട്ടുണ്ടെന്നും ലക്ഷദ്വീപ് നിവാസിയായ ബിനു ‘മനോരമ ഓണ്‍ലൈനോട്’ പറഞ്ഞു.
കവരത്തി, അഗത്തി, അമിനി ദ്വീപുകളില്‍ അപായ മുന്നറിയിപ്പു പ്രഖ്യാപിച്ച ഭരണകൂടം ദുരിതാശ്വാസ ക്യാംപുകളും തുറന്നു. അഗത്തിയിലെ ബോട്ടുകള്‍ എല്ലാം തന്നെ നാട്ടുകാര്‍ കരയില്‍ കയറ്റി. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ അഗത്തി ഡപ്യൂട്ടി കലക്ടര്‍ ഓഫിസ് കണ്ട്രോള് റൂം തുറന്നു. 0489 4242263 എന്ന നമ്പറിലേക്കോ പൊലീസ് സ്റ്റേഷനിലേക്കോ സഹായത്തിനു വിളിക്കാം. ദുരിതാശ്വാസ ക്യാംപായി പ്രഖ്യാപിച്ച സ്കൂളുകളിലേക്കു പ്രിന്‍സിപ്പാള്‍ പ്രത്യേകം ഡ്യൂട്ടിക്കായി ജീവനക്കാരെ ഏര്‍പ്പാടാക്കി. തീരപ്രദേശങ്ങളിലുള്ളവരെ ക്യാംപിലേക്കു മാറാന്‍ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനിടെ ഇന്ന് എത്തുമെന്ന് അറിയിച്ച ദുരന്തനിവാരണ സേനയ്ക്ക് അഗത്തിയിലേക്ക് പുറപ്പെടാന്‍ അനുവാദം ലഭിച്ചിട്ടില്ല. കവരത്തിയില്‍ പുറങ്കടലിലുണ്ടായിരുന്ന എംഎസ്വി അല്‍നൂര്‍ എന്ന മഞ്ച് മുങ്ങി. ഏഴു ജീവനക്കാരെയും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ചരക്ക് കപ്പല്‍ എംവി കോടിത്തല രക്ഷപ്പെടുത്തി. കല്പേനി ദ്വീപില്‍ ആശയവിനിമയ സംവിധാനങ്ങളെല്ലാം നഷ്ടപ്പെട്ടു. വൈദ്യുതിയും ഭക്ഷണ സാമഗ്രികളുമില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ട കേരളത്തില്‍ നിന്നുള്ള 110 പേരെ കൂടി ഇനി കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. ജനങ്ങള്‍ ശാന്തരാകണമെന്നും തെറ്റായ പ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റദ്ധരിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. വസ്തുതയില്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് മത്സ്യതൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും മേഴ്സിക്കുട്ടിയമ്മ അഭ്യര്‍ത്ഥിച്ചു.
എത്ര പേരെ കാണാതായിട്ടുണ്ടെന്നുള്ള കണക്കെടുക്കാന്‍ കലക്ടര്‍മാര്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും എത്തുന്നതോടെയാകും കാണാതായവരുടെ കൃത്യമായ കണക്കുകള്‍ പുറത്തുവരിക.393 പേരെ ഇതുവരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനിടെ ലക്ഷദ്വീപില്‍ 104 പേരെ കണ്ടെത്തിയിട്ടുണ്ടെന്ന് നാവിക സേന അറിയിച്ചു. ഇവര്‍ കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളികളാണ്. ഭൂരിഭാഗം പേരും തമിഴ്നാട്ടുകാരാണ്.അതേസമയം യാത്രമുടങ്ങിയ ലക്ഷദ്വീപുകാരെ ഭരണകൂടം കയ്യൊഴിഞ്ഞു. ഭക്ഷണമോ താമസസൗകര്യമോ നല്‍കില്ലെന്നാണ് നിലപാട്. കപ്പല്‍ റദ്ദാക്കിയതോടെ ബേപ്പൂരില്‍ 102 പേരാണ് കുടുങ്ങിയത്.
ഓഖി ചുഴലിക്കാറ്റ് 135 കിലോമീറ്റര്‍ വേഗത്തില്‍ ലക്ഷദ്വീപില്‍ വീശുകയാണ്. മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്ട്ടന്, ബിത്ര, ചെത്ലത്ത് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കല്‍പേനയിലും മിനിക്കോയിലും വീടുകളുടെ മേല്‍ക്കൂരകള്‍ തകര്‍ന്നു. കല്പേനിയിലെ ബോട്ടുജെട്ടി ഭാഗികമായി തകര്‍ന്നു. കവരത്തിയുടെ വടക്കന്‍പ്രദേശത്ത് കടല്‍ കയറി. ദുരിതമേഖലകളിലെ ജനങ്ങളെ സ്കൂളുകളിലേക്കു മാറ്റി. മിനിക്കോയില്‍ വാര്‍ത്താവിതരണ സംവിധാനങ്ങള്‍ തകര്‍ന്നു. ചുഴലിക്കാറ്റ് ‘അതിതീവ്ര’ വിഭാഗത്തിലേക്കു മാറിയെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഓഖി ചുഴലിക്കാറ്റു ദുരന്തത്തില്‍ സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനം ഫലപ്രദമല്ലെന്നാരോപിച്ച് 40 മത്സ്യതൊഴിലാളികള്‍ വിലക്ക് ലംഘിച്ച് തിരച്ചലിനിറങ്ങി. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുന്നവര്‍ രണ്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് പോകരുതെന്നും കോസ്റ്റല്‍ പൊലീസിന് കൃത്യമായ വിവരം നല്‍കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. എന്നാല്‍ ഈ വിലക്ക് ലംഘിച്ചാണ് കൊല്ലം, വിഴിഞ്ഞം എന്നിവിടങ്ങളില്‍നിന്നുമാണ് 40 മത്സ്യത്തൊഴിലാളികള്‍ കടലിലേക്കു പോയത്.
നാല് ബോട്ടുകളിലായി 20 തൊഴിലാളികളാണ് കൊല്ലത്തുനിന്നു പുറപ്പെട്ടത്. വിഴിഞ്ഞത്തുനിന്നും 20 പേര് കടലലിലേക്ക് പോയി. കടലില്‍പ്പെട്ടവരുടെ ജീവനാണ് തങ്ങള്‍ക്കു പ്രധാനമെന്ന് തൊഴിലാളികള്‍ പറഞ്ഞു. കൊച്ചുവേളി മേഖലയില്‍നിന്ന് മല്‍സ്യബന്ധനത്തിനായി പോയ നാലു പേരേക്കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തത്തില്‍ പ്രതിഷേധിച്ച് മല്‍സ്യത്തൊഴിലാളികള്‍ തീരദേശ റോഡ് ഉപരോധിക്കുകയാണ്.
അതേസമയം, കടലില്‍ കുടുങ്ങിയിരിക്കുന്ന 107 മത്സ്യതൊഴിലാളികളെ കൂടി രക്ഷപ്പെടുത്താനുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അറിയിച്ചു. മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിനായി കടലില്‍ ഇറങ്ങരുതെന്ന് കര്‍ശ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
തിരിച്ചിലിനു മല്‍സ്യത്തൊഴിലാളികളുടെ വലിയ ബോട്ടിറക്കാമെന്നു കളക്ടര്‍ വ്യക്തമാക്കി. ബോട്ടിന്റെ റജിസ്റ്റര്‍ നമ്പര്‍ പൊലീസിനു കൈമാറണം. ബോട്ടുകള്‍ രണ്ടു നോട്ടിക്കല്‍ ൈമല്‍ അപ്പുറം പോകരുത്. തിരുവനന്തപുരത്ത് 107 പേര് മടങ്ങിയെത്താനുണ്ടെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു
അതേസമയം കേരളത്തിന്റെ വിവിധ തീരങ്ങളില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 45 മുതല്‍ 65 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കനത്ത മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ പ്രദേശത്ത് അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.
Discussion about this post