തിരുവനന്തപുരം: ഓഖി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ദുരിതാശ്വാസ പാക്കേജിനെതിരെ പ്രതിഷേധമുയരുന്നു. ദുരിത ബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന നിസ്സംഗതയില്‍ ശക്തമായ സമരത്തിനും സാധ്യത. ദുരിത മേഖലകളിലെ മത്സ്യത്തൊഴിലാളി സംഘടനകളോടും ലത്തീന്‍ കത്തോലിക്കാ രൂപതയോടും കൂടിയാലോചിക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതെന്നാണ് ആരോപണം. പാക്കേജ് തട്ടിപ്പെന്ന് വിവിധ മത്സത്തൊഴിലാളി സംഘടനകള്‍ ഇതിനകം വ്യക്തമാക്കി. ഇന്ന് ചേരുന്ന സര്‍വ്വകക്ഷി യോഗത്തില്‍ പാക്കേജിനെതിരെ പ്രതിഷേധമുയരും.
മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഇരുപത് ലക്ഷം രൂപ സഹായം നല്‍കാനാണ് മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ ഇതില്‍ സര്‍ക്കാരിന്റേതു മാത്രമായി പത്തു ലക്ഷം രൂപ നേരത്തെ പ്രഖ്യാപിച്ചതു തന്നെയാണ്. ബാക്കി പത്ത് ലക്ഷം രൂപ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്നാണ് നല്‍കുന്നത്. ഈ ധന സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചില്ലെങ്കിലും തങ്ങള്‍ക്ക് ലഭിക്കുമെന്നും ഈ തുക സര്‍ക്കാര്‍ കണക്കില്‍ കൂട്ടേണ്ടെന്ന നിലപാടിലാണ് മത്സ്യത്തൊഴിലാളികള്‍. സര്‍വക്ഷിയോഗം വിളിച്ചു കൂട്ടാതെ ധനസഹായം പ്രഖ്യാപിച്ചതില്‍ ദുരൂഹതയുണ്ടെന്നും ക്രൈസ്തവ സഭകള്‍ ആരോപിക്കുന്നു. മരണമടഞ്ഞ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളില്‍ അധികം പേരും താമസിക്കുന്നത് വാടക വീടുകളിലാണ്. മൂന്നും നാലും പെണ്‍കുട്ടികള്‍ അടങ്ങുന്ന കുടുംബങ്ങളാണ് ഇതില്‍ മിക്കതും.
ദുരിതങ്ങളുണ്ടാകുമ്പോള്‍ തീരദേശ പോലീസിനെ സഹായിക്കുന്നതിനായി 200 പേരെക്കൂടി നിയമിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതില്‍ ചുഴലിക്കൊടുങ്കാറ്റില്‍പ്പെട്ട് മരണമടഞ്ഞവരുടെ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് മുന്‍ഗണന നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ചെറുപ്പക്കാരായ ഗൃഹനാഥന്മാരാണ് മരണമടഞ്ഞവരില്‍ അധികവും. ആശ്രിതര്‍ കൂടുതല്‍ കുട്ടികളും. ജോലി നോക്കേണ്ടത് കടലിലും. മറ്റ് സര്‍ക്കാര്‍ സര്‍വീസുകളിലോ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ ജോലി നല്‍ണമെന്നാണ് ഇവരുടെ ആവശ്യം. മത്സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള ധന സഹായത്തിലും ഇത്തരത്തില്‍ അവ്യക്തത നിലനില്‍ക്കുന്നു.
Discussion about this post