ഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി ഉയർത്താനുള്ള ശിപാർശ വീണ്ടും അയയ്ക്കുന്നതിൽ തീരുമാനമെ ടുക്കാൻ സുപ്രീംകോടതിയുടെ നിർണായക കൊളീജിയം യോഗം ഇന്ന്. ജസ്റ്റീസ് ജോസഫിന്റെ നിയമനം തള്ളിക്കൊണ്ട് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് നൽ കിയ കത്തിലെ വാദങ്ങൾ നിലനിൽക്കില്ലെന്നു വിശദമാക്കുന്ന രേഖകളും കണക്കുകളും യോഗം പരിഗണിക്കും.
ജസ്റ്റീസ് ജോസഫിനെ ഏകകണ്ഠമായി ശിപാർശ ചെയ്ത കഴിഞ്ഞ ജനുവരി പത്തിലെ കൊളീജിയം തീരുമാനം ആവർത്തിക്കുന്നതിന് ഒട്ടും വൈകരുതെന്നാവശ്യ പ്പെട്ട് കൊളീജിയത്തിലെ മുതിർന്ന അംഗമായ ജസ്റ്റീസ് ജസ്തി ചെലമേശ്വർ, ചീഫ് ജസ്റ്റീസ് ദീപക് മിശ്രയ്ക്കു കത്തു നൽകിയതിനു പിന്നാലെയാണ് യോഗം വിളി ച്ചത്. ജോലിയിൽനിന്നു വിരമിക്കാൻ പ്രായോഗികമായി ആറു ദിവസം മാത്രം ശേഷിക്കേയാണ് ചെലമേശ്വർ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചത്.
കൊളീജിയത്തിന്റെ ഇന്നു നടക്കുന്ന യോഗത്തിനുള്ള അജൻഡ ചീഫ് ജസ്റ്റീസ് വിപുലപ്പെടുത്തിയെങ്കിലും കെ.എം. ജോസഫിന്റെ ശിപാർശ വീണ്ടും അതേപടി നൽ കുന്ന കാര്യത്തിൽ മാറ്റം പറ്റില്ലെന്ന നിലപാടിലാണ് കൊളീജിയത്തിലെ അംഗങ്ങളായ ചെലമേശ്വർ, രഞ്ജൻ ഗൊഗോയി, മദൻ ബി. ലോകുർ, കുര്യൻ ജോസഫ് എന്നിവർ. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഇക്കാര്യത്തിൽ ഭിന്നനിലപാടു സ്വീകരിക്കില്ലെന്നാണു സഹജഡ്ജിമാർ കരുതുന്നത്. ന്യായാധിപനെന്ന നിലയിലുള്ള വിധി യുടെ പേരിൽ ഒരു ജഡ്ജിയോട് രാഷ്ട്രീയവൈര്യത്തിന് സർക്കാർ തന്നെ മുതിർന്നതിനെ എന്തു വിലകൊടുത്തും ചെറുക്കാനാണ് നാലു പേരുടെയും തീരുമാന മെന്നാണു സൂചന.
തന്നോടു തുറന്ന ഭിന്നതയിലുള്ള മുതിർന്ന ജഡ്ജിമാരുടെ അഭിപ്രായങ്ങളോട് ദീപക് മിശ്ര ഇന്നത്തെ യോഗത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും. രണ്ടാം തീയതി കൊളീജിയം യോഗം ചേർന്നെങ്കിലും അജൻഡ വിപുലപ്പെടുത്തിയതിനെ ത്തുടർന്ന്് തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. കേന്ദ്ര നിയമമ ന്ത്രാലയത്തിൽനിന്നു ലഭിച്ച കത്തുകളുടെ അടിസ്ഥാനത്തിലാണ് കോൽക്കത്ത, രാജസ്ഥാൻ, ആന്ധ്രപ്രദേശ് ഹൈക്കോടതികളിൽനിന്നു സുപ്രീംകോടതിയിലേക്കു പരി ഗണിക്കേണ്ട പേരുകൾകൂടി ചീഫ് ജസ്റ്റീസ് അജൻഡയിൽ ഉൾപ്പെടുത്തിയത്.
എന്നാൽ, സുപ്രീംകോടതി കൊളീജിയത്തിന്റെ പ്രവർത്തനത്തിലും സ്വതന്ത്രമായ അവകാശങ്ങളിലും കൈകടത്താൻ സർക്കാരിനെ അനുവദിക്കരുതെന്ന നിലപാടാണ് ചീഫ് ജസ്റ്റീസ് ഒഴികെയുള്ള നാല് അംഗങ്ങളും സ്വീകരിച്ചത്. നേരിട്ടും പരോക്ഷമായും സുപ്രീംകോടതിയെ സ്വാധീനിക്കാൻ സർക്കാരുകൾ നടത്തുന്ന ശ്രമത്തെ ചെറുക്കണമെന്നതാണ് വാദം. കൊളീജിയത്തിന്റെ അജൻഡയും തീരുമാനവും എന്താകണമെന്ന് സർക്കാർ നിർദേശിക്കുന്നത് എങ്ങനെയാണെന്ന് മുതിർന്ന ജഡ്ജിമാർ ചോദിക്കുന്നു.
ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാൻ വീണ്ടും ശിപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ചയാണ് ജസ്റ്റീസ് ചെലമേശ്വർ ചീഫ് ജസ്റ്റീസിനു കത്തു നൽകിയത്. അനൗപചാരികമായി ബുധനാഴ്ച ചേർന്ന കൊളീജിയം യോഗത്തിൽനിന്ന് ചെലമേശ്വർ വിട്ടുനിന്നിരുന്നു. പക്ഷേ, എത്രയും വേഗം കൊളീജിയം യോഗം വിളിച്ച് കെ.എം. ജോസഫിന്റെ ശിപാർശ കേന്ദ്രസർക്കാരിനു വീണ്ടും നൽകണമെന്ന കർക്കശ നിലപാട് ദീപക് മിശ്രയുമായി നടത്തിയ ചർച്ചയിൽ ഗൊ ഗോയി, ലോകൂർ, കുര്യൻ എന്നിവർ വ്യക്തമാക്കിയിരുന്നു.
Discussion about this post