പത്തനംതിട്ട∙ ജെസ്നയെക്കുറിച്ച് വിവരം ലഭിച്ചാൽ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവി രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് നൽകിയ ഫോൺ നമ്പരിലേക്ക് ഇന്നലെ അൻപതിലധികം പേർ വിളിച്ചു. തിരുവല്ല ഡിവൈഎസ്പി ആർ. ചന്ദ്രശേഖരന്റെ ഫോൺ നമ്പരിലേക്കായിരുന്നു ഫോൺ വിളികളെത്തിയത്.
അന്വേഷണത്തിന് സഹായകമായേക്കാവുന്ന ഒരു കോളിൽ മാത്രമാണ് പൊലീസിന് പ്രതീക്ഷ. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി സുൽത്താൻബത്തേരിക്കു വന്ന കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ ആണ് ഇങ്ങനെയൊരു വിവരം ഡിവൈഎസ്പിക്ക് ഇന്നലെ കൈമാറിയത്. കഴിഞ്ഞ ദിവസം രാത്രി ബസ് പുറപ്പെടും മുൻപ് ജെസ്നയെ പോലെയൊരു പെൺകുട്ടി തന്നോട് ഇൗ ബസ് കേരളത്തിലേക്ക് പോകുന്നതാണോ എന്ന് തിരക്കിയെന്നും ഇൗ കുട്ടി ആ ബസിൽ കയറി ഇന്നലെ പുലർച്ചെ സുൽത്താൻബത്തേരിയിൽ ഇറങ്ങിയെന്നുമായിരുന്നു ഡ്രൈവർ അറിയിച്ചത്.
ഡിജിപിയുടെ അറിയിപ്പ് ജെസ്നയുടെ ഫോട്ടോ വച്ചുള്ളതായിരുന്നതിനാലാണ് ഡ്രൈവർക്ക് ഇന്നലെ മുഖം ഓർക്കാനായതെന്നും ഡിവൈഎസ്പിയോടു പറഞ്ഞു. ഇൗ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബത്തേരി പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം ജെസ്നയെ തിരക്കി ബെംഗളൂരുവിലെത്തിയ പൊലീസ് സംഘം ഇന്നലെ തിരിച്ചെത്തി.
ഹൈവേയിൽ കണ്ടെന്നും ട്രെയിനിൽ കണ്ടെന്നും തട്ടുകടയിൽ കണ്ടെന്നുമൊക്കെ പറഞ്ഞായിരുന്നു മറ്റു കോളുകൾ. എല്ലാ കോളുകളിൽ നിന്നുള്ള വിവരങ്ങളെക്കുറിച്ചും പ്രാഥമികമായി പൊലീസ് പരിശോധിക്കും. ജെസ്നയെ തേടി ബെംഗളൂരുവിൽ പോയ പൊലീസ് സംഘം നഗരത്തിലെ പല ഭാഗത്തുനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇന്ന് പ്രത്യേക സംഘം ഇത് വിശദമായി പരിശോധിക്കും.
Discussion about this post