ഡൽഹി:കര്‍ണാടകയില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍. ടൈംസ് നൗ ചാനല്‍ പുറത്തുവിട്ട എക്സിറ്റ് പോളില്‍ ബിജെപി 120 സീറ്റ് നേടുമെന്ന് പ്രവചിക്കുന്നു.
കോണ്‍ഗ്രസ് 73 സീറ്റ്, ജെഡിഎസ് 23 എന്നിങ്ങനെയാണ് ടുഡേയ്സ് ചാണക്യയുടെ പ്രവചനം.
മിക്ക സര്‍വ്വേകളിലും ബിജെപി ഒറ്റകക്ഷിയാകുമെന്നാണ് പ്രവചിക്കുന്നത്.
ആക്സിസ് സർവേ 118 സീറ്റ് നേടി ബിജെപി അധികാരം പിടിക്കുമെന്ന് പ്രവചിക്കുന്നു. ജൻ കി ബാത് എക്സിറ്റ് പോളിൽ ബിജെപി 95-114 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു. കോണ്‍ഗ്രസിനു 73-82, ജെഡിഎസിന് 32-43 എന്നിങ്ങനെയാണ് ഈ എക്സിറ്റ് പോളിലെ പ്രവചനം.
97-109 സീറ്റുകൾ നേടിയ ബിജെപി വലിയ ഒറ്റക്കക്ഷിയാകുമെന്ന് റിപ്പബ്ളിക് ടിവി സർവേ വിലയിരുത്തുന്നു. അതേസമയം, ബിജെപി-100, കോണ്‍ഗ്രസ്-86, ജെഡിഎസ്-33, മറ്റുള്ളവർ-3 എന്നിങ്ങനെയാണ് എൻഡിടിവിയുടെ കർണാടക എക്സിറ്റ് പോൾ പ്രവചനം. ഇന്ത്യ ടിവിയുടെ എക്സിറ്റ് പോളുകൾ പ്രകാരം ബിജെപി- 97-107, കോണ്‍ഗ്രസ്- 87-99, ജെഡിഎസ്-21-30 എന്നിങ്ങനെയാണു സീറ്റ് നില.
കോണ്‍ഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും എന്നതുപോലെ ബിജെപിക്കും മോദി-അമിത് ഷാ കൂട്ടുകെട്ടിനും കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് അതീവ നിർണായകമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിർണായക ചുവടുവയ്പാണ് ഇരുപാർട്ടികളും ലക്ഷ്യം വയ്ക്കുന്നത്. 224 ൽ 222 മണ്ഡലങ്ങളിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും, തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.
1985ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി അധികാരം നിലനിർത്തിയതിനു ശേഷം കർണാടകത്തിൽ ഒരു കക്ഷിയും തുടർച്ചയായി അധികാരത്തിലെത്തിയിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
Discussion about this post