പാലക്കാട്: പോലീസ് വൈദ്യപരിശോധനയ്ക്കായ് എത്തിച്ച പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പരിശോധന നടത്താതെ കാത്തുനിര്‍ത്തിച്ചത് ആറ് മണിക്കൂര്‍. സംഭവം വാര്‍ത്തയായതോടെ ഗൈനക്കോളജിസ്റ്റെത്തി പരിശോധന നടത്തി . പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത ആദിവാസിപെണ്‍കുട്ടിയെ കൂടെ താമസിപ്പിച്ചതിന് കണക്കന്തുരുത്തി ഒടുകിന്കുണ്ട് കോളനിയിലെ ആദിവാസിയുവാവ് ഉണ്ണിക്കൃഷ്ണനെ (23) വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മേയ് 28ന് ഉണ്ണിക്കൃഷ്ണന് തൃശ്ശൂര്‍ ഭാഗത്തുള്ള കോളനിയിലെ 17 വയസ്സുള്ള ആദിവാസിപെണ്‍കുട്ടിയെ വീട്ടുകാരുടെ സമ്മതമില്ലാതെ കൂട്ടിക്കൊണ്ടുവരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. കണക്കന്തുരുത്തിക്ക് സമീപമുള്ള വീട്ടില്‍ ഇവര്‍ താമസം തുടങ്ങി. സംഭവമറിഞ്ഞ പോലീസ് 31ന് ഇരുവരെയും കൂട്ടിക്കൊണ്ടുവന്ന ശേഷം പെണ്‍കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പാലക്കാട് മഹിളാമന്ദിരത്തിലെത്തിച്ചു. ഒടുകിന്കുണ്ട് ഭാഗത്തുള്ള ക്ഷേത്രത്തില്‍ മാലയിട്ട് വിവാഹിതരായെന്നാണ് ഉണ്ണിക്കൃഷ്ണന് പോലീസിനോട് പറഞ്ഞത
വൈദ്യപരിശോധനയ്ക്കായി പെൺകുട്ടിയെ വെള്ളിയാഴ്ച രണ്ടരയോടെയാണ് പോലീസ് ആശുപത്രിയിൽ കൊണ്ടുവന്നത്. ചൈൽഡ് ലൈൻ പ്രവർത്തകരും ഉണ്ടായിരുന്നു. പോലീസ് ആവശ്യപ്പെട്ടിട്ടും ഗൈനക്കോളജിസ്റ്റ് രാത്രിവരെ വൈദ്യപരിശോധന നടത്തിയില്ല. ആശുപത്രി അധികൃതർ പറഞ്ഞിട്ടും പരിശോധനയ്ക്ക് ഡോക്ടർ തയ്യാറായില്ലെന്നാണ് ആരോപണം. രാത്രിയോടെ അഡ്മിറ്റ് ചെയ്യാമെന്ന ആശുപത്രിയധികൃതരുടെ നിലപാടിൽ ബന്ധുക്കൾ എതിർപ്പ് പ്രകടിപ്പിച്ചു. സംഭവം വാർത്തയായതോടെ ഗൈനക്കോളജിസ്റ്റെത്തി പെൺകുട്ടിയെ പരിശോധിച്ച് പനിയുണ്ടെന്ന് പറഞ്ഞ് അഡ്മിറ്റ് ചെയ്തു.
മന്ത്രി എ.കെ. ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ. ശ്രീജക്കെതിരെയാണ്, പരിശോധന നടത്തിയില്ലെന്ന ആരോപണം വന്നത്. ഇതേ ഡോക്ടറാണ് രാത്രി പെൺകുട്ടിയെ പരിശോധിച്ചത്. പരിശോധന നടത്തില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ശസ്ത്രക്രിയയും മറ്റ് പ്രസവക്കേസുകളും ഉണ്ടായിരുന്നതിനാൽ തിരക്കിലായിരുന്നെന്നുമാണ് ഡോക്ടർ നൽകിയ വിശദീകരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Discussion about this post