ആലുവ: ആലുവ എടത്തലയിൽ യുവാവിനെ ക്രൂരമർദനത്തിനു ഇരയാക്കിയ പോലീസുകാരെ സ്ഥലംമാറ്റി. എഎസ്ഐ ഉൾപ്പെടെ നാല് പോലീസുകാരെയാണ് എആർ ക്യാമ്പിലേക്ക് സ്ഥലംമാറ്റിയത്. എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. എഎസ്ഐ ഇന്ദുചൂഢൻ, സിവിൽ പൊലീസ് ഓഫീസർമാരായ പുഷ്പരാജ്, അബ്ദുൾ ജലീൽ, അഫ്സൽ എന്നിവരെയാണ് സ്ഥലം മാറ്റിയത്. ഉസ്മാനെ റോഡിൽ വച്ച് മർദ്ദിച്ച സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇവർ.
എടത്തല സ്റ്റേഷൻ എസ് ഐ അരുണിനെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തിൽ അന്വേഷണം നടത്തിയ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് നടപടി. ആലുവ റൂറൽ എസ്പി ഐജിയ്ക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. എടത്തല സ്റ്റേഷൻ എസ് ഐ യ്ക്കും മർദ്ദിച്ച പൊലീസുകാർക്കും വീഴ്ച പറ്റിയെന്നാണ് പ്രാഥമിക റിപ്പോർട്ട്.
പോലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചായിരുന്നു ബൈക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ മർദിച്ചത്. മഫ്തിയി ലായിരുന്ന പോലീസുകാർ കാറിൽനിന്നിറങ്ങിവന്നാണ് ഉസ്മാനെ മർദിച്ചത്. ഇടിച്ചുതാഴെയിട്ട ഇയാളെ പോലീസുകാർ ചവുട്ടി. പിന്നീട് കാറിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. പോലീസിന്റെ മർദ്ദനത്തിൽ യുവാവിന് കവിളിലെ എല്ലുപൊട്ടി അകത്തേക്ക് പോയതായാണ് റിപ്പോർട്ട്. ഉസ്മാൻ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്റ്റേഷനിലെത്തിച്ചും ഉസ്മാനെ മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചു.
Discussion about this post