തിരുവനന്തപുരം : ക്യാമ്പസുകളിൽ എസ്എഫ്‌ഐ ഗുണ്ടായിസം വ്യാപിക്കുകയാണ് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയും സിപിഎമ്മും എസ്എഫഐ ക്രിമിനലുകളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. പാർട്ടി തോറ്റ് തരിപ്പണം ആയിട്ടും സിപിഎം പാഠം പഠിച്ചിട്ടില്ല . പാർട്ടി അവരുടെ തെറ്റ് തിരുത്താനും തയ്യാറല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകരസംഘടനയെ പോലെയാണ് പ്രവർത്തിക്കുന്നത്. പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും എസ്എഫ്‌ഐ ക്രിമിനലുകളെ കയറൂരി വിട്ട് ഗുണ്ടായിസം കാണിക്കുകയാണ്. പ്രിൻസിപ്പാളിനെ ആക്രമിക്കുന്നു, അധ്യാപകരെ ആക്രമിക്കുന്നു. എല്ലാവരെയും ഭീഷണി പെടുത്തുന്നു. ഈ ക്രിമിനലുകളെ കയറൂരി വിട്ട് ഇവിടെ കലാപ അന്തരീക്ഷം സൃഷ്ടിക്കാനാണോ നിങ്ങൾ ശ്രമിക്കുന്നത് എന്നും അദ്ദേഹം ചോദിച്ചു. ഇനിയെങ്കിലും മുഖ്യമന്ത്രി മൗനം വെടിയണം എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ പ്രിൻസിപ്പാളിന് നേരെ എസ്എഫ്ഐക്കാരുടെ ആക്രമണമുണ്ടായത്. ഹെൽപ് ഡെസ്‌ക് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐക്കാർ പ്രിൻസിപ്പാളിനെ സമീപിച്ചു. എന്നാൽ ചട്ടം ലംഘിച്ച് ഹെൽപ് ഡെസ്‌ക് ഇടാനുള്ള ശ്രമം അനുവദിക്കില്ലന്നെ് പറഞ്ഞ പ്രിൻസിപ്പാളിനെ എസ്എഫ്‌ഐക്കാർ തല്ലിചതയ്ക്കുകയായിരുന്നു.










