ഡല്‍ഹി: വി.വി.ഐ.പി കോപ്ടര്‍ അഴിമതിക്കേസില്‍ ഇടനിലക്കാരനായി നിന്ന് പ്രവര്‍ത്തിച്ച കാര്‍ലോ വാലെന്റീനോ ജെറോസയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കില്ലെന്ന് അറിയിച്ച് ഇറ്റലി. ഇയാളെ വിട്ട് നല്‍കണമെന്ന് ആവശ്യപ്പെട്ട് നവംബറില്‍ സി.ബി.ഐ ഇറ്റലിയെ സമീപിച്ചിരുന്നു. സി.ബി.ഐയുടെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസിന്റെ അടിസ്ഥാനത്തിലായിരുന്നു ജെറോസ അറസ്റ്റിലായത്. 3727 കോടി രൂപയുടെ അഴിമതി ഇടപാടിന്റെ ഗൂഡാലോചനയില്‍ ജെറോസയ്ക്ക് വ്യക്തമായ പങ്കുള്ളതായി സി.ബി.ഐ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഒക്ടോബറില്‍ ഇറ്റലിയില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.
കേസില്‍ മുന്‍ വ്യോമസേന മേധാവി എസ്.പി. ത്യാഗി ഉള്‍പ്പെടെ മൂന്നു പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ബ്രിട്ടനിലെ അഗസ്റ്റവെസ്റ്റ്ലാന്ഡ് കമ്പനിയുടെ മാതൃസ്ഥാപനമായ ഇറ്റലിയിലെ ഫിന്മെക്കാനിക്കയുടെ ഇടനിലക്കാരായ ക്രിസ്റ്റ്യന്‍ മിഷേല്‍, ഗ്വിഡോ ഹാഷ്കെ, കാര്‍ലോ ജെറോസ തുടങ്ങി 18 പേരാണ് സി.ബി.ഐയുടെ കേസില്‍ പ്രതിസ്ഥാനത്തുള്ളത്.
പ്രധാനമന്ത്രി ഉൾപ്പടെയുള്ള വി.വി.ഐ.പികൾക്ക് യാത്ര ചെയ്യാനായി 3,600 കോടി രൂപ ചെലവിൽ 12 ഹെലികോപ്ടറുകൾ വാങ്ങുന്നതിനായി 2010ൽ ഉണ്ടാക്കിയതാണ് വിവാദമായ അഗസ്റ്റ വെസ്റ്റ്ലാൻഡ് കരാർ. അഴിമതി ഉയർന്ന സാഹചര്യത്തിൽ 2014ൽ സർക്കാർ റദ്ദാക്കി.
Discussion about this post