കണ്ണൂര്‍: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയെ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റെ പ്രൊഫസറായി നിയമിച്ചത് ചട്ടങ്ങള്‍ പാലിച്ചാണെന്ന നിലപാടില്‍ ഉറച്ച് കണ്ണൂര്‍ സര്‍വകലാശാല. വെള്ളിയാഴ്ച ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിന്റെ അജണ്ടയില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.യു ടെ ഭാര്യക്ക് നിയമനം നല്കിയ വിഷയം ഉള്‍പ്പെടുത്തിയിരുന്നില്ലെങ്കിലും വിഷയം ചര്‍ച്ച ചെയ്തു.അനൗദ്യോഗിക ചര്‍ച്ചയില്‍ സര്‍വകലാശായുടെ നടപടിയെ വൈസ് ചാന്‍സലര്‍ ന്യായീകരിച്ചു. സ്ഥിരം നിയമനത്തിന്റെ അതേ ചട്ടം പാലിക്കുമ്പോള്‍ റോട്ടേഷന്‍ പ്രകാരം മുസ്ലിം സമുദായ അംഗത്തിനാണ് നിയമനം നല്‍കേണ്ടത് എന്ന നിലപാടാണ് രജിസ്ട്രാറും സ്വീകരിച്ചത്. എന്നാല്‍ ഒഴിവ് സംബന്ധിച്ച അറിയിപ്പില്‍ സംവരണ കാര്യം മറച്ചു പിടിച്ചതിനെ കുറിച്ച് സര്‍വകലാശാല മൗനം പാലിക്കുന്നു.
ഇന്ററര്‍വ്യൂവിന് രണ്ടു പേര് മാത്രം വന്നത് വിജ്ഞാപനം വേണ്ട രീതിയില്‍ നടത്താത്തു മൂലമാണെന്നും ആരോപണവും ഉയര്‍ന്നിരുന്നു. റൊട്ടേഷന്‍ പ്രകാരം സംവരണം വരുമെന്ന സര്‍വ്വകലാശാലാ വാദം ശരിയല്ലെന്നാണ് നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ച ഒന്നാം റാങ്കുകാരി ഡോക്ടര്‍ എംപി ബിന്ദുവും പറയുന്നത്. നിയമനത്തില്‍ കോടതി വിശദീകരണം ചോദിച്ച സാഹചര്യത്തില്‍, താത്കാലിക നിയമനങ്ങള്‍ക്ക് മാത്രമായി ഒരു മാര്‍ഗരേഖ ഇല്ലെന്ന വസ്തുത സര്‍വകലാശാലക്ക് സമ്മതിക്കേണ്ടിവരും. ഇതോടെപ്പം ഇന്‍ര്‍വ്യൂ ബോര്‍ഡില്‍ വിഷയ വിദഗ്ധരെ ഉള്‍പ്പെടുത്താതിരുന്നതും സര്‍വകലാശാലയെ പ്രതിരോധത്തിലാക്കും.
സ്കൂള്‍ ഒഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താല്‍ക്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്. സംഭവത്തില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. എം.എല്‍.എയുടെ ഭാര്യയുടെ നിയമനത്തിനായി കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാണിച്ച് റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരി നല്കിയ ഹര്‍ജിയിലാണ് സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയത്. ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നായിരുന്നു ഡോ.എം.പി ബിന്ദുവിന്റെ പരാതി.
Discussion about this post