ജമ്മു ക്ശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്ക് നേരെ ഈദ് നമസ്ക്കാരത്തിനിടെ ആക്രമണം. അജ്ഞാതരായ ചിലര്‍ അദ്ദേഹത്തെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ശ്രീനഗറിലെ ഹസ്രത് ബാല്‍ പള്ളിയില്‍ നമസ്കാരത്തിനിടെയായിരുന്നു സംഭവം. പളളിയിലുണ്ടായിരുന്നു ഒരു സംഘം ആള്ക്കാര് അദ്ദേഹത്തെ രക്ഷിക്കുകയായിരുന്നു.
താന്‍ ഇതേവരെ പാലിച്ചുപോന്ന നയങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്നവരാണ് ആക്രമണത്തിന് പിന്നിലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇവര്‍ തെറ്റിദ്ധരിക്കപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയുടെ ദേഹവിയോഗത്തെത്തുടർന്നുള്ള അനുശോചനയോഗത്തിൽ ഭാരത് മാതാ കീ ജയ് എന്നും ജയ് ഹിന്ദ് എന്ന് പറഞ്ഞതുമാണ് ഫറൂക് അബ്ദുള്ളയ്ക്കെതിരേ ഇവരെ പ്രകോപിപ്പിച്ചത് എന്ന് പറയപ്പെടുന്നു. അദ്ദേഹത്തിനു ചുറ്റും കൂടിനിന്ന് ഇവർ “ഹം ക്യാ ചാഹേ, ആസാദി” എന്ന മുദ്രാവാക്യം പള്ളിയ്ക്കുള്ളിൽ നിന്ന് വിളിച്ചുകൂവി.
ശാരീരികാസ്വാസ്ഥ്യം മൂലം മുൻ നിരയിൽ ഒരു കസേരയിലിരിയ്ക്കുകയായിരുന്നു ഫറൂക്ക് അബ്ദുള്ള. ഏതാണ്ട് പത്തോളം വരുന്ന സംഘം തിക്കിത്തിരക്കി അദ്ദേഹത്തിനടുത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ വിശ്വാസികൾ അവരെ തടഞ്ഞു. അപ്പോഴാണ് അവർ മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയത്.
“നിങ്ങൾക്ക് അടലിനെ ഓർക്കണമെങ്കിൽ ലോകം നമ്മുടെ മുന്നിൽ മുട്ടുകുത്തത്ത വിധം ഈ രാഷ്ട്രത്തിൽ സ്നേഹം കൊണ്ടു നിറയ്ക്കുക. അതാണ് അടൽ ബിഹാരി വാജ്പേയ് യ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി. അടൽ ബിഹാരി വാജ്പേയിയെപ്പോലെയൊരു മനുഷ്യൻ പിറന്ന ഈ നാടിനെ ഞാൻ വാഴ്ത്തുന്നു. അദ്ദേഹത്തെപ്പോലെയൊരു മനുഷ്യനെ മനസ്സിലാക്കാൻ ഭാഗ്യം ചെയ്തതിൽ ഞാൻ അതീവ സന്തോഷവാനാണ്. അദ്ദേഹത്തിന്റെ പാതയിൽത്തന്നെ നടന്ന് ഈ രാഷ്ട്രത്തെ ആർക്കും ചലിപ്പിക്കാനാവാത്തവിധം ശക്തിമത്താക്കാൻ കഴിവുതരണേ എന്ന് അള്ളായോട് ഞാൻ പ്രാർത്ഥിയ്ക്കുന്നു. വരിക, എന്നോടൊപ്പം കൈകളുയർത്തി ഉറക്കെ വിളിയ്ക്കുക, ഭാരത് മാതാ കീ ജയ്”
എന്നാണ് ഫറൂക്ക് അബ്ദുള്ള അടൽജിയുടെ ദേഹവിയോഗത്തെത്തുടർന്നുള്ള അനുശോചനയോഗത്തിൽ വികാരഭരിതമായിപ്പറഞ്ഞത്.
Discussion about this post